Site iconSite icon Janayugom Online

കോലിയുടെ ജേഴ്സി 40 ലക്ഷം; രാഹുല്‍ ലേലത്തിലൂടെ നേടിയത് 1.93 കോടി

ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ലേലത്തിലൂടെ 1.93 കോടി രൂപ സമാഹരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. ഇന്ത്യൻ താരങ്ങള്‍ ഒപ്പിട്ട ജേഴ്സി മുതല്‍ ബാറ്റ് വരെയുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. രാഹുലും ഭാര്യ ആതിയ ഷെട്ടിയും ചേർന്നാണ് ‘ക്രിക്കറ്റ് ഫോർ ചാരിറ്റി’ എന്ന പേരിൽ ലേലം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് വിരാട് കോലി കൈയൊപ്പിട്ട ജേഴ്സിക്ക്. ലേലത്തില്‍ 40 ലക്ഷം രൂപയാണ് ലഭിച്ചത്. കോലിയുടെ ഗ്ലൗസിനായിരുന്നു രണ്ടാമത് ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. 

28 ലക്ഷം രൂപയാണ് ലേലത്തില്‍ കോലിയുടെ ഗ്ലൗസിന് ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റ് 24 ലക്ഷം രൂപയ്ക്കും വിറ്റുപോയി. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഒപ്പിട്ട ജേഴ്സിക്ക് ലഭിച്ചത് 50,000 രൂപയാണ്. റിഷഭ് പന്ത് 2021 ഐപിഎല്ലിൽ ഉപയോഗിച്ച ബാറ്റിന് ഏഴ് ലക്ഷം രൂപ ലഭിച്ചു. പന്തിന്റെ വിക്കറ്റ് കീപ്പിങ് ഗ്ലൗവിന് 3.80 ലക്ഷം രൂപയാണ് കിട്ടിയത്. അശ്വിന്‍ ഒപ്പിട്ട ടീം ഇന്ത്യ ജേഴ്സിക്ക് 4.8 ലക്ഷം രൂപയാണ് ലേലത്തില്‍ കിട്ടിയത്. ലേലത്തിലൂടെ ലഭിച്ച തുക വിപ്ല ഫൗണ്ടേഷന്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുമെന്ന് അതിയ ഷെട്ടി പറഞ്ഞു. 

Exit mobile version