Site icon Janayugom Online

മുന്നാം തവണയും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി മൂന്നാം തവണയും കൊല്‍ക്കത്ത. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ മെട്രോപൊളിറ്റിന്‍ നഗരമെന്ന ഖ്യാതി ഇത്തവണയും കൊല്‍ക്കത്ത സ്വന്തമാക്കി. 2022‑ല്‍ ഓരോ ഒരുലക്ഷം പേരില്‍ ആകെ 86.5 കേസുകളാണ് ഗുരുതര കുറ്റകൃത്യങ്ങളായി കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ വ്യക്തമാക്കുന്നു. 

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. 2021ല്‍ ഓരോ ഒരു ലക്ഷം പേരില്‍ 103.4 കേസുകളായിരുന്നു കൊല്‍ക്കത്തയില്‍ രേഖപ്പെടുത്തിയത്. പൂനെ (280.7), ഹൈദരാബാദ് (299.2) എന്നീ നഗരങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. 

ഒരു ലക്ഷം ജനസംഖ്യയില്‍ കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 27.1 ആണ്, കോയമ്പത്തൂര്‍ (12.9), ചെന്നൈ (17.1) എന്നിവയെക്കാള്‍ കൂടുതലാണിത്. കേസുകളുടെ എണ്ണം 2021‑ല്‍ 1,783 ല്‍ നിന്ന് 2022‑ല്‍ 1,890 ആയി ഉയര്‍ന്നു. നഗരത്തില്‍ ഈ വര്‍ഷം 34 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇത് 45 ആയിരുന്നു. 2021ലും 2022ലും കൊല്‍ക്കത്തയില്‍ 11 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Summary:Kolkata is the safest city for the third time
You may also like this video

Exit mobile version