Site icon Janayugom Online

പ്രാദേശിക സർക്കാരുകളുടെ സംഗമവേദിയായി കൊട്ടാരക്കര

പ്രാദേശിക സർക്കാരുകളുടെ ഭാവിപ്രവർത്തനങ്ങൾ ചർച്ചചെയ്തും വികസന പരിപാടികൾക്ക് ദിശാബോധംപകർന്നും സംസ്ഥാനത്തുടനീളമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികൾ സംഗമിക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയിൽ തുടക്കമായി. മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങൾ വരുമാനസ്രോതസുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് പരമപ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഫണ്ടുകളെ മാത്രംആശ്രയിക്കാതെ പ്രവർത്തിക്കാനാകണം. വൈവിധ്യമാർന്ന വരുമാനമാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ഇതോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുകയും വേണം. കാലതാമസം വരുത്തുന്നത് അംഗീകരിക്കില്ല. കെ-സ്മാർട്ട് വ്യാപനത്തിലൂടെ സേവനം വേഗത്തിലാക്കുകയാണ്. മാലിന്യസംസ്കരണം കൂടുതൽ മെച്ചപ്പെടുത്തണം; വീഴ്ചവരുത്തുന്ന തദ്ദേശസ്ഥാപനങ്ങളും പിഴനൽകേണ്ടിവരും. ഓരോ സ്ഥാപനത്തിന്റേയും സമഗ്രപ്രവർത്തനം വിലയിരുത്തി പുരസ്കാരം നൽകുന്നരീതിയാണ് സർക്കാർ പിന്തുടരുന്നത്. 

കുറ്റമറ്റപ്രവർത്തനത്തിലൂടെ മുന്നിലെത്താനാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉല്പാദനപ്രക്രിയയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് അധ്യക്ഷനായ മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പുതിയമേഖലകൾ കണ്ടെത്തുന്നതിനൊപ്പം പ്രാദേശിക തൊഴിലിടങ്ങളും രൂപീകരിക്കണം. സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ പ്രവർത്തനഫണ്ടാണ് അനുവദിക്കുന്നത്. ബജറ്റിൽ 15,205 കോടി രൂപയാണ് വകയിരുത്തിയത്. 

2021 മുതൽ നൽകിയത് 45,977 കോടി രൂപയാണ്. മാനദണ്ഡങ്ങൾ പ്രതികൂലമാക്കി വിഹിതം നിഷേധിക്കുന്ന പശ്ചാത്തലത്തിലും സർക്കാരിന്റെ പിന്തുണയ്ക്ക് കുറവു വരുത്തുന്നില്ലെന്ന യഥാർത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി കെ മുഹമ്മദ് വൈ സഫറുള്ള തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Kottarakkara as meet­ing place of local governments
You may also like this video

Exit mobile version