കോഴിക്കോട് വിജിൽ നരഹത്യാ കേസിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വിജിലിന് മാരകമായ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഇതോടെ, അമിതമായ അളവിൽ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാൻ വിജിലിൻ്റെ അസ്ഥികൾ കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.
മൃതദേഹം കണ്ടെത്തിയ സരോവരത്തെ ചതുപ്പിൽ നിന്ന് ലഭിച്ച അസ്ഥികളും വാരിയെല്ലുകളും വിജിലിൻ്റേതാണെന്ന് ഉറപ്പിക്കാൻ ഡി എൻ എ പരിശോധന നടത്തും. ഇതിനായി വിജിലിൻ്റെ ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിക്കും. അതേസമയം, തെലങ്കാനയിൽ വെച്ച് അറസ്റ്റിലായ രണ്ടാം പ്രതി രഞ്ജിത്തിനെ കോഴിക്കോട്ടെത്തിച്ചു. മറ്റ് പ്രതികളായ നിഖിലിനെയും ദീപേഷിനെയും രഞ്ജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

