Site icon Janayugom Online

കോഴിക്കോട് ഭാര്യയെ വിറ്റ് ഭര്‍ത്താവ്; ഉദ്ദേശം പണം

ഭാര്യയെ പണം വാങ്ങി മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഭർത്താവ് അറസ്റ്റില്‍. വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (35) ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. പേരാമ്പ്രയില്‍ തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ പരാതിയില്‍ പറയുന്നു. പേരാമ്പ്ര സിഐ എം സജീവ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പണം വാങ്ങി വീടിനടുത്തുള്ള ഹോട്ടലിലേക്ക് ഭാര്യയെ കാറിലെത്തിച്ച് മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലില്‍ വച്ചുള്ള പീഡനത്തിന് പുറമേ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് ഒരാളെ കൂട്ടിക്കൊണ്ട് വന്നിരുന്നു. പണം കൈപ്പറ്റി ഭാര്യയെ ലൈംഗിക ബന്ധത്തിന് ഭർത്താവ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയെ കാണാതായെന്ന് കാണിച്ച് മാതാവ് ഓഗസ്റ്റ് 14‑ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. 

ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. ആശുപത്രിയിൽ മാതാവിനൊപ്പമാണ് പോയത്. തുടർന്ന് 15‑ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓർത്ത് മനംമാറ്റം ഉണ്ടായതോടെ ബന്ധുവീട്ടിൽ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി അന്ന് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ചോദ്യം ചെയ്യലിലാണ് പീഡന വിവരം യുവതി പൊലീസിനോട് പറയുന്നത്.

Eng­lish Summary:Kozhikode wife sold by hus­band; The pur­pose is money

You may also like this video

Exit mobile version