Site icon Janayugom Online

മുറിച്ചിട്ടും മുറിയാതെ വലക്കണ്ണികൾ.… കോഴിക്കോട്ടും പെൺവാണിഭ സംഘങ്ങൾ സജീവമാകുന്നു

നെറ്റിൽ പതിവായ് മസാജ് പാർലറുകളെക്കുറിച്ച് സെർച്ച് ചെയ്യുന്നവരുടെ നമ്പറുകൾ തേടിപ്പിടിക്കുകയാണ് പെൺവാണിഭ സംഘങ്ങളുടെ ആദ്യ പണി. തുടർന്ന് ഇവരെ ഫോണിൽ ബന്ധപ്പെട്ട് തങ്ങളുടെ കേന്ദ്രങ്ങളിലെത്തിക്കും. ചില നടത്തിപ്പുകാരുടെ വാട്സ് ആപ്പ് സ്റ്റാറ്റസിൽ ഓരോ ദിവസവും പെൺകുട്ടികളുടെ ഫോട്ടോ വരും. ആ ദിവസം ലഭ്യമായ പെൺകുട്ടികളുടെ ഫോട്ടോ ആയിരിക്കും സ്റ്റാറ്റസായി വെക്കുക. ഇതിൽ ഇഷ്ടമുള്ള ആളെ സെലക്ട് ചെയ്ത് കഴിഞ്ഞാൽ മുൻകൂട്ടി പണം നൽകി ബുക്ക് ചെയ്യുന്നാണ് രീതി. സമയവും തിയ്യതിയും അറിയിക്കുന്നതിന് അനുസരിച്ച് എത്തേണ്ട വഴിയെല്ലാം വാട്സ് ആപ്പ് വഴി അറിയിക്കും. ഇടപാടുകളെല്ലാം നടക്കുന്നത് പ്രധാനമായും വാട്സ് ആപ്പ് വഴി തന്നെയാണ്. 

നഗരത്തിലെ മസാജ് പാർലറുകളും ഫ്ലാറ്റുകളും ബ്യൂട്ടി ക്ലിനിക്കുകളുടെയെല്ലാം മറവിലാണ് പെൺവാണിഭം സജീവമായിരിക്കുന്നത്. ഗുണ്ടുൽപേട്ട, മൈസൂർ, ബംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളിലേതുപോലെ കോഴിക്കോട്ടും വ്യാപകമാകുകയാണ് അനധികൃത മസാജ് പാർലറുകളും പെൺവാണിഭ കേന്ദ്രങ്ങളും. പൊലീസ് നടപടി ശക്തമാക്കിയതിനെത്തുടർന്ന് നിരവധി പേരാണ് അടുത്തിടെ പിടിയിലായിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കോവൂർ നെയ്ത്തുകുളങ്ങര റോഡിലെ ഫ്ലാറ്റിൽ പെൺവാണിഭ കേന്ദ്രം നടത്തുന്ന രണ്ട് പേർ ഉൾപ്പെടെ മൂന്നു പേർ പിടിയിലായത്. നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കപ്പലാംകുഴിയിൽ ടി പി ഷമീർ, കുടക് സ്വദേശിനി ആയിഷ എന്ന ബിനു, ഇടപാടുകാരനായ തമിഴ് നാട് സ്വദേശി വെട്രിമാരൻ എന്നിവരാണ് മെഡിക്കൽ കോളെജ് പൊലീസ് പിടിയിലായത്. ഇരകളായ നേപ്പാൾ, തമിഴ്‌നാട് സ്വദേശിനികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ടൗൺ പൊലീസ് പരിധിയിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസം നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അടിപിടിയിൽ ഇടപാടുകാരന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് പെൺവാണിഭ കേന്ദ്രത്തിലേക്ക് പൊലീസിനെ എത്തിച്ചത്. 

കർണ്ണാടക, ഒഡീഷ, അസാം, ‍ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ഇത്തരം കേന്ദ്രങ്ങളിലെത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് പുറമെ നേപ്പാളിൽ നിന്നുള്ള കുട്ടികളും ഇത്തരം കേന്ദ്രങ്ങളിൽ എത്തിപ്പെടാറുണ്ട്. കർണ്ണാടകത്തിലെ ബംഗളൂരു, മൈസൂരു, ഗുണ്ടുൽപേട്ട എന്നിവടങ്ങളിൽ സജീവമായിരുന്ന ഇത്തരം കേന്ദ്രങ്ങൾ കോവിഡ് സമയത്താണ് കോഴിക്കോട്ടേക്കും വ്യാപിച്ചത്. ഇതര സംസ്ഥാന യാത്രകൾക്ക് വിലക്ക് വന്നത് ഉപയോഗപ്പെടുത്തി കോഴിക്കോട്ടും ഇത്തരം കേന്ദ്രങ്ങൾ ഒരുക്കുകയായിരുന്നു പെൺവാണിഭ സംഘങ്ങൾ. പരാതികൾ ഉയരുമ്പോൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറാനും ഇത്തരം സംഘങ്ങൾ ശ്രദ്ധിക്കാറുണ്ട്. 

രണ്ട് മാസം മുമ്പാണ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്ന നാലു പേരെ നഗരമധ്യത്തിലെ പ്രമുഖ ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്. ഒപ്പമുള്ള സ്ത്രീയെ മുൻനിർത്തിയാണ് സംഘം ഇടപാടുകാരെ ഫ്ലാറ്റിൽ എത്തിച്ചിരുന്നത്. കുതിരവട്ടത്തെ നേച്വർ വെൽനെസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ നിരവധി പേരെ പിടികൂടിയതും അടുത്തിടെ തന്നെയാണ്. പാറോപ്പടി ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ അഞ്ചു പേരെയും പിടികൂടിയിരുന്നു. ലുക്ക് ഔട്ട് ഗേൾസ്, ഹാപ്പി എൻഡിംഗ്, ലൊക്കാന്റോ തുടങ്ങിയ നിരവധി സൈറ്റുകൾ ഉപയോഗപ്പെടുത്തിയും പെൺവാണിഭം സജീവമാണ്.

Eng­lish Summary:Kozhikode women trade groups are active
You may also like this video

Exit mobile version