കോട്ടയ്ക്കകം കാര്‍ത്തിക തിരുന്നാള്‍ തീയേറ്ററിലെ നിറഞ്ഞ സദസില്‍ കെപിഎസിയുടെ 68ാമത് നാടകം അരങ്ങേറി. എം മുകുന്ദന്റെ ‘ഒരു ദളിത് പെണ്‍കുട്ടിയുടെ കദനകഥ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ‘ഭഗവന്തി’ എന്ന നാടകമാണ് കെപിഎസി ഏറ്റവും പുതുതായി അരങ്ങിലെത്തിച്ചത്. സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തീവ്രമായി വരച്ചുകാട്ടുന്ന നാടകമാണ് ‘ഭഗവന്തി’. നാടകത്തിന്റെ സംവിധാനവും തിരക്കഥയും അശോക്-ശശിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
കെപിഎസി ലീല നാടകത്തിന്റെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തോപ്പില്‍ഭാസി പകര്‍ന്നു തന്ന കഴിവുകളാണ് അഭിനയജീവിതത്തിന്റെ പാഠമെന്ന് അവര്‍ പറഞ്ഞു. നാടകങ്ങളില്‍ മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായി. മികച്ച അഭിനയ കളരിയായിരുന്നു കെപിഎസി എന്നും ലീല പറഞ്ഞു.
കെപിഎസി പ്രസിഡന്റ് ബിനോയ് വിശ്വം അധ്യക്ഷനായി. സമൂഹത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെയും, പാവങ്ങളുടെ കണ്ണീരിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് കെപിഎസി നാടകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കെപിഎസിയുടെ നാടകങ്ങളെല്ലാം ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് പ്രേക്ഷകരെന്നും നാടകത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വെച്ചവരാണ് കെപിഎസിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജയശ്ചന്ദ്രൻ കല്ലിംഗല്‍ എന്നിവര്‍ സംസാരിച്ചു. നാടകത്തിനായി ശ്രീകുമാരന്‍തമ്പി ഒരുക്കിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനില്‍ എം അര്‍ജ്ജുനനും പാടിയിരിക്കുന്നത് അപര്‍ണാ രാജീവുമാണ്. രംഗപടം ആര്‍ട്ടിസ്റ്റ് സുജാതനാണ് ഒരുക്കിയിരിക്കുന്നത്.
——————-
തിരുവനന്തപുരം കാർത്തിക തിരുനാൾ തീയറ്ററിൽ അവതരിപ്പിച്ച കെപിഎസിയുടെ അറുപത്തിയെട്ടാമത് നാടകം ഭഗവന്തിയിൽ നിന്ന്
കെപിഎസിയുടെ 68ാമത് നാടകം ‘ഭഗവന്തി’ അരങ്ങിലെത്തി

