Site icon Janayugom Online

കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട്: കെപിസിസി മുൻ വൈസ് പ്രസി‍ഡന്റ് പാര്‍ട്ടി വിടുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവുമായ സികെ ശ്രീധരൻ പാര്‍ട്ടി വിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചതിനാലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചുമാണ് രാജിയെന്ന് സികെ ശ്രീധരൻ വ്യക്തമാക്കി. ഇനി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈമാസം 19ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ശ്രീധരനെ സിപിഎമ്മിലേക്ക് ക്ഷണിക്കും. ഈമാസം 17ന് വാര്‍ത്താ സമ്മേളനം നടത്തി ശ്രീധരൻ തന്റെ പ്രഖ്യാപനം നടത്തും. രാജ്യത്തെ ഫാസിസത്തിനെതിരെ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. തന്നോടൊപ്പം പ്രവര്‍ത്തകരുമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 

മുമ്പ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സികെ ശ്രീധരൻ 1977ന് ശേഷമാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പിന്നീട് കെപിസിസി വൈസ് പ്രസിഡന്റായി. 1991ല്‍ ഇകെ നായനാര്‍ക്കെതിരെ തൃക്കരിപ്പൂരില്‍ മത്സരിച്ചെങ്കിലും വലിയ ഭൂരിപക്ഷത്തിന്(14,332) പരാജയപ്പെട്ടു. കഴിഞ്ഞമാസം പുറത്തിറങ്ങിയ സികെ ശ്രീധരന്റെ ജീവചരിത്രം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

Eng­lish Sum­mery: kpcc for­mer vice pres­i­dent ck sreed­ha­ran to quit con­gress in protest of the stand tak­en by k sudhakaran
You may like this video

Exit mobile version