Site icon Janayugom Online

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം: സർക്കാർ വസ്തുനിഷ്ഠമായാണ് ഇടപെട്ടതെന്ന് മന്ത്രി ആര്‍ ബിന്ദു

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തില്‍ സർക്കാർ വസ്തുനിഷ്ഠമായാണ് ഇടപ്പെട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അടൂർ ഗോപാലകൃഷ്‌ണ‌ന്റെ രാജി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർത്ഥികൾ സമരത്തിലേർപ്പെട്ടത് പഠിക്കാൻ ഉന്നതരടങ്ങിയ സമിതിയെ നിയോ​ഗിച്ചിരുന്നു. എന്നാൽ കമ്മിഷന്റെ തെളിവെടുപ്പിൽ സഹകരിക്കാൻ ഡയറക്‌ടറായിരുന്ന ശ​ങ്കർ മോഹൻ തയ്യാറായില്ല. അടൂർ ​ഗോപാലകൃഷണന്റെ കൂടി അഭിപ്രായപ്രകാരം നിയോ​ഗിച്ചതാണ് രണ്ടാമത്തെ കമ്മിഷൻ. ഭരണരം​ഗത്തും വിദ്യാഭ്യാസരം​ഗത്തും അനുഭവസമ്പത്തുള്ള, സമൂഹം അം​ഗീകരിക്കുന്ന ഭരണാധികാരികളായി പ്രവർത്തിച്ചവരെയാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ കമ്മിഷൻ ശ​ങ്കർ മോഹനുമായി സംസാരിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചു. കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മനസിലാക്കിവരുമ്പോഴേക്കും ശങ്കർ മോഹൻ ഡയറക്‌ടർ സ്ഥാനം രാജിവച്ചു.

സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയതല്ല. ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. സ്ഥാപനത്തിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കപ്പെടേണ്ടതില്ല. ചലച്ചിത്രമേഖലയിൽ വൈദ​ഗ്ധ്യം ഉള്ളവർ വേറെയും നാട്ടിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അടൂരിന്റേത് പ്രതിഷേധ രാജിയാണെങ്കിൽ അതിനുള്ള കാരണമില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പരാതിപരിഹാര സംവിധാനമുണ്ടാകുമെന്ന ഉറപ്പ് വിദ്യാർത്ഥികൾക്ക് നൽകിയത് ആരെയും ബുദ്ധിമുട്ടിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. ചലചിത്രമേളയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് താമസസൗകര്യം നിഷേധിച്ചത് വിഷമമുണ്ടാക്കി. പിന്നീട് വകുപ്പിന്റെ ഇടപ്പെടലിലൂടെയാണ് താമസസൗകര്യമൊരുക്കിയത്. അത്തരം കാര്യങ്ങളിൽ വിശ്വാസത്തിന്റെ കുറവുസംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറ‍ഞ്ഞു.

Eng­lish Sum­ma­ry: KR Narayanan Film Insti­tute stu­dent strike: Govt inter­vened objec­tive­ly, says min­is­ter R Bindu

You may also like this video

Exit mobile version