Site iconSite icon Janayugom Online

കൃഷ്ണ ജന്മഭൂമി കേസ്; ഷാഹി ഈദ്ഗാഹ് മസ്ജിദിനെ ‘തർക്കമന്ദിരം’ എന്ന് വിശേഷിപ്പിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനെ ‘തർക്കമന്ദിരം’ എന്ന് വിശേഷിപ്പിക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. വിഷയം തീർപ്പാക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുൻധാരണ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഈ ഘട്ടത്തിൽ അപേക്ഷ തള്ളുകയാണെന്ന് വാക്കാൽ നിരീക്ഷിച്ചു. മാർച്ചിൽ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് ആയിരുന്നു ഹർജി നൽകിയത്. 

നിലവിൽ 18 കേസുകളാണ് മസ്ജിദുമായി ബന്ധപ്പെട്ട് കോടതിയിലുള്ളത്. ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്നും അത് നീക്കി അവിടെ ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജികൾ നൽകിയിട്ടുള്ളത്. തുടർന്ന് ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്തണമെന്ന് 2023 ഡിസംബർ 14‑നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ശ്രീകൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് ഔറംഗസേബ് കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്നാണ് തീവ്ര ഹിന്ദു സംഘടനകളുടെ ആരോപണം. 

Exit mobile version