Site icon Janayugom Online

മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണ ശ്രമത്തില്‍ കെ എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണ ശ്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ ശംഖുംമുഖം അസി. കമീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണ് എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടീസ്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതും അക്രമം നടത്തിയതും വിവാദമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്.

ഇത് ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാകും. സിഎം കണ്ണൂരില്‍ നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം’ എന്ന് നിര്‍ദ്ദേശിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനാണ്. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആകില്ലെന്നും ശബരിനാഥന്‍ പറയുന്നു.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഗ്രൂപ്പിന്റെ അഡ്മിനാണ്.

വിമാനത്തിനുള്ളിലെ അക്രമം കളര്‍ഫുള്ളും അടിപൊളിയും ആകുമെന്നും അതിനാല്‍ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കള്‍ പറയുന്നു. 109ഓളം നേതാക്കള്‍ അടങ്ങിയതാണ് വാട്‌സ്ആപ് ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് ലോഗോയാണ് ഡിസ്പ്ലേ പിക്ചര്‍. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജില്‍ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാന്‍ ശബരിനാഥന്‍ മുന്നിലുണ്ടാകണമെന്നും നിര്‍ദേശിക്കുന്നു.

Eng­lish sum­ma­ry; KS Sabri­nathan will be ques­tioned today in the attempt­ed attack on the Chief Minister

You may also like this video;

Exit mobile version