Site icon Janayugom Online

കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ ക്യാമ്പയിന്‍ തരംഗമാകുന്നു

സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ ക്യാമ്പയിനില്‍ ഇതുവരെ പങ്കെടുത്തത് 30 ലക്ഷത്തിലേറെ അയല്‍ക്കൂട്ട അംഗങ്ങള്‍. ആകെ 30,21,317 പേര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557ല്‍ 2,97,559 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. 3,33,968 വനിതകള്‍ വിവിധ തീയതികളിലായി ഇവിടെ പരിശീലനത്തിനെത്തി. പാലക്കാട് (3,28,350), മലപ്പുറം (3,17,899) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 27 സിഡിഎസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 99.25 ശതമാനം അയല്‍ക്കൂട്ട പങ്കാളിത്തമുണ്ട്. ഇവിടെ ആകെയുള്ള 1,24,647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 1,04,277 പേരും ക്യാമ്പയിനില്‍ പങ്കെടുത്തു. 42 സിഡിഎസുകള്‍ മാത്രമുള്ള കാസര്‍കോട് ജില്ലയിലും മികച്ച പങ്കാളിത്തമാണുള്ളത്. ആകെയുള്ള 1,80,789 അയല്‍ക്കൂട്ട അംഗങ്ങളില്‍ 1,29,476 പേരും ക്യാമ്പയിനില്‍ പങ്കെടുത്തു.

ഡിസംബര്‍ പത്തിനകം ബാക്കി 16 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇനിയുള്ള നാല് അവധിദിനങ്ങളില്‍ ഓരോ സിഡിഎസില്‍ നിന്നും ഇനിയും പങ്കെടുക്കാനുള്ള മുഴുവന്‍ പേരെയും ക്യാമ്പയിനിന്റെ ഭാഗമാക്കും. ഇതിനായി സംസ്ഥാന ജില്ലാ സിഡിഎസ് തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കുടുംബശ്രീ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് ‘തിരികെ സ്കൂളില്‍’. തിരഞ്ഞെടുത്ത സ്കൂളുകളില്‍ അവധിദിനങ്ങളിലാണ് പരിശീലനം. ഡിസംബര്‍ പത്തിന് ക്യാമ്പയിന്‍ അവസാനിക്കും.

Eng­lish Sum­ma­ry; Kudum­bashree­’s ‘back to school’ cam­paign is mak­ing waves
You may also like this video

Exit mobile version