Site icon Janayugom Online

പറന്ന് പറന്ന് കുടുംബശ്രീക്കാര്‍

കാണം വിറ്റും ഓമം ഉണ്ണണം എന്നത് പഴമൊഴി. ഈ പഴമൊഴിയെ ഒന്ന് തിരുത്തിയെഴുതിയാരിക്കുകയാണ് തിരുവനന്തപുരത്തെ കുറച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. കാളനും തോരനും അവിയലുമൊക്കെ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നപ്പോള്‍ ഇവര്‍ കടല്‍ കടന്ന് പറക്കുകയായിരുന്നു. ഓണം എന്തുകൊണ്ട് കളറാക്കിക്കൂടാ എന്ന ചിന്തയാണ് ഏഴ് തരുണീമണികൾ ഒരുമിച്ച് മലേഷ്യയിലേക്ക് വിമാനം കയറിയത്.
തിരുവനന്തപുരം നെട്ടയത്തെ മണികണ്ടേശ്വര കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് മലയാളികളുടെ പതിവ് ഓണാഘോഷങ്ങൾ ഒന്ന് മാറ്റിപ്പിടിച്ചത്. 2014ൽ യൂണിറ്റ് തുടങ്ങിയതുമുതൽ വളരെ വിഭിന്നമായി ചിന്തിക്കുന്നവരാണ് ഈ സംഘത്തിലേറെയും. അതുകൊണ്ടുതന്നെ 2015 ഓടെ തന്നെ ഇവർ യാത്രയും ആരംഭിച്ചു. പൊന്മുടിയിലേക്കായിരുന്നു സംഘത്തിന്റെ കന്നിയാത്ര. പിന്നീടങ്ങോട്ട് ഗോവ, മൂകാംബിക, മുരുഡേശ്വർ അങ്ങനെ ഇന്ത്യയ്ക്കകത്തുതന്നെ നിരവധി ഇടങ്ങളിൽ ഈ സംഘം സഞ്ചരിച്ചു. യാത്രപോകുന്നതിന് വീട്ടുകാരും പച്ചക്കൊടി കാട്ടിയതോടെ എല്ലാവർക്കും സന്തോഷം.

കുടുംബശ്രീ സംഘത്തിലെ സെക്രട്ടറി രാഖി കെ എസിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. മലേഷ്യയിലെ പത്തോളം സ്ഥലങ്ങളാണ് ഇവർ സഞ്ചരിച്ചത്. സ്വപ്നം പോലെയായിരുന്നു ഈ യാത്രയെന്ന് അംഗങ്ങൾ പറയുന്നു. ഇന്ത്യയ്ക്കകത്ത് ഏറെ സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും മറുനാട്ടിലേക്ക്, അതും ഈ ഓണനാളിൽ പോകാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവർ പറയുന്നു. റോപ്പ് വേ ആയിരുന്നു മുഖ്യ ആകർഷണമെന്ന് അവര്‍ ഒരേസ്വരത്തില്‍ പറയുന്നു. യാത്രകൾ ചെയ്യുമ്പോഴാണ് നാം എത്രയോ ചെറുതാണെന്നും നമ്മുടെ കുറവുകളെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ പഠിക്കാനാവുകയെന്നും രാഖിയുടെ സത്യവാങ്മൂലം.

യൂണിറ്റിലെ ചെറിയ നിക്ഷേപങ്ങളിലൂടെയാണ് വിദേശ യാത്രക്കുള്ള പണം ഈ വനിതകൾ കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്റർ ആയ കോസിമ ഹോളിഡേയ്സ് ആണ് വിനോദയാത്രക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. പത്ത് ശതമാനം ഇളവോടെ ഒരാൾക്ക് 38,000 രൂപയാണ് യാത്രയ്ക്കായത്. കുടുംബശ്രീ യൂണിറ്റിന്റെ യാത്രയിൽ പ്രചോദനമുൾക്കൊണ്ട് നിരവധിപേർ വിദേശയാത്രകൾ നടത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ടെന്ന് കോസിമ ഹോളിഡെയ്സിന്റെ അധികൃതർ പറയുന്നു.

ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജായതിനാൽ അതിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടി വന്നില്ലെന്നും യൂണിറ്റ് അംഗങ്ങൾ പറയുന്നു. കൂട്ടത്തിൽ ഒരാൾക്ക് മാത്രമാണ് കുടുംബത്തോടൊപ്പം യാത്രയിൽ പങ്കെടുക്കാനായത്. അടുത്തതവണ സിങ്കപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ പോകണമെന്നാണ് സംഘത്തിന്റെ ആഗ്രഹം.

Exit mobile version