കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. സുജിത്തിനെ മർദിച്ച കേസിൽ എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ കോടതി ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാൻ ശുപാർശ.
കുന്നംകുളം കസ്റ്റഡി മർദനം: എസ്ഐ അടക്കം നാലു പേരെ സസ്പെൻഡ് ചെയ്യും, ഡിഐജി റിപ്പോർട്ട് നൽകി

