Site iconSite icon Janayugom Online

കുവൈറ്റ് ദുരന്തം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ ജി എബ്രഹാം

കുവൈറ്റ്‌ തീപിടിത്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന്‌ എൻബിടിസി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുവൈറ്റ് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യന്‍ സർക്കാരുകള്‍ക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. കമ്പനി എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അപകടമുണ്ടായ കെട്ടിടം ലീസിന് എടുത്തതാണെന്ന് എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. അവർക്ക് ഭക്ഷണത്തിനായി മെസ് പ്രവർത്തിക്കുന്നുണ്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം. അപകടസമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി കാബിനില്‍ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. അപ്പാർട്ട്മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അപകടത്തില്‍ മരിച്ച കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാര്‍, പന്തളം സ്വദേശി ആകാശ്, കൊല്ലം വെളച്ചിക്കാല വേങ്ങൂര്‍ വടക്കോട്ട് വിളയില്‍ വീട്ടില്‍ ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ്, ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിച്ചു.

തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ സംസ്കാരം ഇന്ന് നടക്കും. ദുരന്തത്തില്‍ മരിച്ച സിബിന്‍, സജു വര്‍ഗീസ്, മാത്യു തോമസ്, സ്റ്റെഫിന്‍ ഏബ്രഹാം സാബു എന്നിവരുടെ സംസ്കാരം നാളെയും നടക്കും. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് പരിക്കേറ്റ് കുവൈറ്റിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്‌തു. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്‌പിറ്റൽ, ഫർവാനിയ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. 

Eng­lish Summary:Kuwait tragedy: KG Abra­ham claims responsibility
You may also like this video

Exit mobile version