Site icon Janayugom Online

നേതൃത്വമില്ലായ്മയും, സംഘടനാദൗര്‍ബല്യവും കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി

പ്രശാന്ത് കിഷോറിന്‍റെ ഉപദേശത്താല്‍ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകുവാന്‍ കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അദ്ധ്യക്ഷ സോണിയഗാന്ധി നടത്തിയ ഇടപെടലുകള്‍ എങ്ങുമെത്തിയെന്നുമാത്രമല്ല പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപീകാരിച്ച് മുന്നോട്ട പോകുവാന്‍ തയ്യാറായിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏററവും വലിയ പ്രതിസന്ധി നേരിടുന്ന സമയമാണുള്ളത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം നടന്ന 49 തെരഞ്ഞെടുപ്പിൽ 39ലുംകോൺഗ്രസ്‌ തോറ്റു. പാർടിയിൽനിന്ന്‌ യുവാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും മറ്റു രാഷ്ട്രീയ പാർടികളിലേക്കും കൂടുമാറുകയാണ്‌. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർ പി എൻ സിങ് തുടങ്ങി രാഹുൽ ബ്രിഗേഡിൽപ്പെട്ടവർപോലും ബിജെപിയിൽ എത്തി. ഈ വര്‍ഷം നടന്ന അഞ്ചു സംസ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ്‌ കോൺഗ്രസിനുണ്ടായത്‌. അധികാരത്തിലിരുന്ന പഞ്ചാബും നഷ്ടമായി. ഈയൊരു ഘട്ടത്തിലാണ്‌ പ്രശാന്ത്‌ കിഷോറിന്‍റെ സേവനം കോൺഗ്രസ്‌ തേടിയത്‌.

2014ൽ മോഡിയെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രശാന്ത്‌ കിഷോറിനെ കോൺഗ്രസിൽ എത്തിച്ച്‌ പാർടിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ്‌ നടത്തിയത്‌. എന്നാൽ, കോൺഗ്രസിൽ ചേരാനുള്ള നിർദേശം പികെയും തള്ളിയതോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു. അദ്ദേഹം പറഞകാര്യങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.കോൺഗ്രസ്‌ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച എംപവേഡ്‌ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന ആവശ്യം നിരാകരിച്ച്‌ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നയിക്കുന്ന ടിആർഎസ്‌ പാർടിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ പ്രശാന്ത്‌ കിഷോർ തീരുമാനിച്ചു കഴിഞ്ഞു.

ഇതു സംബന്ധിച്ച് കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി (ഐ പാക്‌)യും ടിആർഎസും തമ്മിൽ കരാറിൽ ഒപ്പുവച്ചത്‌. കോൺഗ്രസ്‌ തന്റെ നിർദേശങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ ഐ പാകിന്റെ സേവനം കോൺഗ്രസിനായിരിക്കുമെന്ന്‌ പ്രശാന്ത്‌ നേരത്തേ വ്യക്തമാക്കിയിരുന്നു. അതുണ്ടാകില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ടിആർഎസുമായി അദ്ദേഹം കരാറിൽ ഒപ്പിട്ടു.മേയ്‌ 13 മുതൽ ‑15 വരെ രാജസ്ഥാനിലെ ഉദയ്‌പുരിൽ നടക്കുന്ന ചിന്തൻ ശിബിറിൽ പ്രശാന്ത്‌ കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾ ചർച്ച ചെയ്യപ്പെടുമോ എന്നുപോലും സംശയമാണ്‌.

പ്രശാന്ത്‌ കിഷോര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദ്ദേശം രാഹുൽ ഗാന്ധിയെ മാറ്റി മറ്റൊരാൾ ആ സ്ഥാനത്തേക്ക്‌ വരണമെന്നതാണ് എന്നാല്‍കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്തുതിപാഠകര്‍ക്കും,കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവര്‍ക്കും ഇതു ഉള്‍ക്കൊള്ളാന്‍ കഴിയില്ല.യുപിഎയുടെ ചെയർപേഴ്‌സനായി സോണിയ ഗാന്ധി തുടരണമെന്നും പാർലമെന്ററി ബോർഡ്‌ ചെയർമാനായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്നും അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ അവതരിപ്പിക്കണമെന്നുമുള്ള നിർദേശമാണ്‌ പികെ പ്രധാനമായും മുന്നോട്ടുവച്ചത്‌. അതായത്‌ പാർടി അധ്യക്ഷനും പാർലമെന്ററി പാർടി നേതാവും (പ്രധാനമന്ത്രിയും) ഒരാൾതന്നെ ആകരുതെന്ന നിർദേശം അംഗീകരിക്കാൻ സോണിയ ഗാന്ധിയോ രാഹുലോ അവർക്കു ചുറ്റമുള്ള ഉപജാപകസംഘമോ തയ്യാറായിരുന്നില്ല.

സംഘടനയിൽ, നേതൃത്വത്തിൽ ഉൾപ്പെടെ ഘടനാപരമായ മാറ്റംവരുത്താനുള്ള അവകാശം, സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിലും സഖ്യവും തെരഞ്ഞെടുപ്പുതന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിലും നേതൃത്വം തുടങ്ങി പികെ മുന്നോട്ടുവച്ച ഒരാശയത്തോടും ഈ ഉപജാപകസംഘത്തിന്‌ അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുമായി ഗാഢബന്ധമുള്ള, നിശ്ചയദാർഢ്യമുള്ള ഊർജസ്വലമായ നേതൃത്വത്തിന്റെ അഭാവമാണ്‌ ഇന്ന്‌ കോൺഗ്രസിനെ അലട്ടുന്നത്‌. ജി 23 എന്ന ഗ്രൂപ്പിന്റെ പ്രധാന ആരോപണവും ഇതുതന്നെയാണ്‌. നിലവിലുള്ള നേതൃത്വവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയമായിരിക്കും ഫലമെന്ന സൂചനയാണ്‌ പ്രശാന്ത്‌ കിഷോർ നൽകിയത്‌. അത്‌ തീർത്തും ശരിയുമാണ്‌. 2019ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ്‌ കോൺഗ്രസ്‌ മത്സരിച്ചത്‌. അതിൽ ദയനീയമായി പരാജയപ്പെട്ടു. രാഹുൽ ഗാന്ധി അമേത്തിയിൽ പരാജയപ്പെട്ടു. 

ഇത്തരമൊരാളെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ എങ്ങനെയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. കോൺഗ്രസ്‌ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധി ശക്തമായ നേതൃത്വമില്ലാത്തതു തന്നെയാണ്‌. 2019ലെ പൊതുതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനുശേഷം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം കോൺഗ്രസിന്‌ ഒരു നേതാവില്ല. സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ അവസാന മണിക്കൂറിൽ മണ്ടൻ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ്‌ ഇപ്പോൾ കോൺഗ്രസിനുള്ളത്‌. കടുത്ത വർഗീയ അജൻഡ ഉയർത്തി ബിജെപി മുന്നോട്ടുവരുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിന്‌ നേതാക്കളില്ലാത്ത അവസ്ഥയാണ്‌ ഇപ്പോൾ. ജനങ്ങളുമായി ഗാഢബന്ധമുള്ള, നിശ്ചയദാർഢ്യമുള്ള ഊർജസ്വലമായ നേതൃത്വത്തിന്റെ അഭാവമാണ്‌ ഇന്ന്‌ കോൺഗ്രസിനെ അലട്ടുന്നത്‌.

കെട്ടുറപ്പുള്ള ഒരു സംഘടനാ സംവിധാനവും കോൺഗ്രസിന്‌ ഇന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ്‌ അജൻഡയിലേയില്ല. കോൺഗ്രസിന്റെ ആശയങ്ങൾ താഴെത്തട്ടിൽ ജനങ്ങളിൽ എത്തിക്കണമെങ്കിൽ ഇത്തരമൊരു സംവിധാനം ആവശ്യമാണ്‌. ബിജെപി ബൂത്തുതല മാനേജ്‌മെന്റിൽ കേന്ദ്രീകരിക്കുമ്പോൾ അത്തരമൊരു ആലോചനപോലും കോൺഗ്രസിനകത്തില്ല. കേഡർമാരെ എന്നും പാർടിക്കൊപ്പം നിർത്താനാവശ്യമായ സമരങ്ങൾ, പ്രചാരണപരിപാടികൾ തുടങ്ങിയ ഒന്നും കോൺഗ്രസ്‌ ദേശീയതലത്തിൽ നടത്താതായിട്ട്‌ കാലങ്ങൾ ഏറെയായി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയ്‌ക്ക്‌ കോൺഗ്രസ്‌ ദേശീയതലത്തിൽ നടത്തിയ ഒരു പ്രക്ഷോഭം പോലും നടത്താന്‍ കഴിഞ്ഞില്ലവ്യക്തമായ ഒരു പ്രത്യയശാസ്‌ത്രം മുന്നോട്ടുവയ്‌ക്കാനാകുന്നില്ലെന്നതും കോൺഗ്രസിനെ അലട്ടുന്ന വിഷയമാണ്‌.

മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച്‌ ബിജെപിയെ മറികടക്കാമെന്ന അബദ്ധധാരണയുമായാണ്‌ മുന്നോട്ടുപോകുന്നത്‌. ഫലത്തിൽ ഇത്‌ ബിജെപിക്ക്‌ ആളെ കൂട്ടുകയാണ്‌ ചെയ്യുന്നത്‌. ബിജെപിയുമായി നേരിട്ട്‌ ഏറ്റുമുട്ടുന്ന സീറ്റുകളിൽ കോൺഗ്രസിന്റെ വിജയശതമാനം 2014ൽ ആറു ശതമാനം ആയിരുന്നത്‌ 2019ൽ നാലു ശതമാനമായി കുറഞ്ഞെന്നത്‌ ഇത്‌ തെളിയിക്കുന്നു. തീവ്ര ഹിന്ദുവാദികൾ ഉള്ളപ്പോൾ എന്തിന്‌ മുദുഹിന്ദുത്വവാദികൾക്ക്‌ വോട്ട്‌ കൊടുക്കണമെന്ന ചിന്താഗതിക്കാണ്‌ മുൻതൂക്കം ലഭിക്കുന്നത്‌. ബിജെപിയുമായി നേരിട്ട്‌ മൽസരിക്കുന്ന 180 സീറ്റിൽ തുടർച്ചയായി അഞ്ച്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തോൽക്കുകയാണ്

Eng­lish Summary:Lack of lead­er­ship and orga­ni­za­tion­al weak­ness is the biggest cri­sis fac­ing the Congress

You may also like this video:

Exit mobile version