ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്‌മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആയുഷ് ഷെട്ടിയെ വീഴ്ത്തി ലക്ഷ്യ സെന്‍ സെമിഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യയുടെ വിജയം. ഈ വർഷം ആദ്യം ഹോങ്കോങ് ഓപ്പണിൽ ഇതേ ഘട്ടത്തിൽ 20 കാരനായ ആയുഷിനെ തോല്പിച്ച ഏഴാം സീഡായ ലക്ഷ്യ 23–21, 21–11 എന്ന സ്കോറിനാണ് വിജയിച്ചത്. സെമിയില്‍ രണ്ടാം സീഡായ ചൈനീസ്-തായ്‌പേയിയുടെ ചൗ ടിയെൻ ചെന്നിനെ ലക്ഷ്യ നേരിടും.
ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തും 2018 ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ചൗ, ഒരു മണിക്കൂർ 23 മിനിറ്റ് നീണ്ടുനിന്ന ക്വാര്‍ട്ടറില്‍ 13–21, 23–21, 21–16 എന്ന സ്കോറിന് ഫർഹാൻ അൽവിയെ പരാജയപ്പെടുത്തി.
ടൂർണമെന്റിൽ ടോപ് സീഡായ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യംപുറത്തായി. ഹോങ് ലോങ് ഓപ്പണിലും ചൈന മാസ്റ്റേഴ്‌സിലും ഫൈനലിലെത്തിയ സാത്വിക്-ചിരാഗ് സഖ്യത്തെ അഞ്ചാം സീഡായ ഇന്തോനേഷ്യൻ ജോഡിയായ ഫജർ അൽഫിയാൻ‑മുഹമ്മദ് ഷോഹിബുൾ ഫിക്രി സഖ്യം 21–19, 21–15 എന്ന സ്കോറിന് പരാജയപ്പെടുത്തി.

