Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ലളിത് ഗോയല്‍ അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐആര്‍ഇഒ ഗ്രൂപ്പ് വൈസ് ചെയര്‍മാനും എംഡിയുമായ ലളിത് ഗോയല്‍ അറസ്റ്റില്‍. 2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് (ഫെമ) ലംഘിച്ചതിന്റെ പേരില്‍ കമ്പനിക്കെതിരേ ഇഡി അന്വേഷണം നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിദേശത്തേക്ക് പോകാന്‍ ശ്രമിക്കവേ ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗോയലിനെ തടഞ്ഞ് വച്ചിരുന്നു. ഇദ്ദേഹത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി. 

ഐആര്‍ഇഒയുടെ കീഴിലുള്ള ഐആര്‍ഇഒ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2018–2019 വര്‍ഷം മുതല്‍ 50 കോടി രൂപയുടെ നഷ്ടത്തിലാണ്. കമ്പനിക്കെതിരേ നിയമനടപടിക്കായി നിക്ഷേപകര്‍ അധികാര കേന്ദ്രങ്ങളെ സമീപിച്ചിരുന്നെങ്കിലും അതിനു മുന്‍പ് തന്നെ കമ്പനിയുടെ ആസ്തി മറ്റ് ട്രസ്റ്റുകളിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പണ്ടോറ പേപ്പര്‍ വെളിപ്പെടുത്തല്‍ പ്രകാരം കമ്പനി കുരുക്കിലാകുന്നതിന് മുന്‍പ് തന്നെ, ബിജെപി നേതാവായ സുധാന്‍ഷു മിത്തലിന്റെ അടുത്ത ബന്ധു കൂടിയായ ഗോയല്‍ 77 മില്യണ്‍ ഡോളര്‍ ആസ്തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടണിലെ വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. ചണ്ഡീഗഢിലേക്ക് കൊണ്ട് പോകുന്ന ഗോയലിനെ അതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

ENGLISH SUMMARY:Lalit Goel arrest­ed in mon­ey laun­der­ing case
You may also like this video

Exit mobile version