Site icon Janayugom Online

മൂന്നാറിൽ ഉരുൾപൊട്ടൽ: വിനോദ സഞ്ചാരിയെ കാണാതായി

മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടല്‍. മൂന്നാർ ‑വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കുണ്ടളയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിനു മുകളിലേക്ക് മണ്ണും ചെളിയും വീണ് വഴിയിൽ കുടുങ്ങുകയായിരുന്നു. 

റോഡിന് മുകൾ ഭാഗത്തു നിന്നും വലിയ തോതിൽ കല്ലും മണ്ണും ചെളിയും ഒഴുകിയെത്തിയതോടെ ചെളിയിൽ പുതഞ്ഞ വാഹനം യാത്രക്കാര്‍ പുറത്തിറങ്ങി തള്ളി നീക്കുന്നതിനിടെ കൂടുതൽ മലവെള്ളപ്പാച്ചിലുണ്ടായി. ഡ്രെെവറും സഞ്ചാരികളിൽ ഒരാളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതൽ മണ്ണും ചെളിയും പാഞ്ഞടുത്തതോടെ ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപെട്ടു. നിരങ്ങി നീങ്ങിയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിലൂണ്ടായിരുന്ന ആളെ കണ്ടെത്താനയിട്ടില്ല. 

കോഴിക്കോട് വടകരയിൽ നിന്നും വട്ടവടയിലെത്തി മടങ്ങിയ 11 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തിലെ പത്തുപേര്‍ സുരക്ഷിതരാണ്. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. ഉരുൾപൊട്ടലിനെ തുടർന്ന് മാട്ടുപ്പെട്ടി റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും പ്രതികൂലമായ കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. മൂന്നാറിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ രാത്രി വൈകിയും തുടരുകയാണ്. അതേസമയം ജില്ലയിൽ മറ്റിടങ്ങളിൽ മഴയുണ്ടായിരുന്നില്ല. ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുമുണ്ട്. 

Eng­lish Summary:Landslide in Munnar: Tourist missing
You may also like this video

Exit mobile version