കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. ജംഗിൾചാട്ടി ഘട്ടിന് സമീപം രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുത്തത്. രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർത്ഥാടകരുടെയും പല്ലക്ക്, പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് പേർ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി എസ്.പി അറിയിച്ചു. മരിച്ചവരെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും, തീർത്ഥാടകരുടെ യാത്ര പൊലീസ് സംരക്ഷണയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പർവത പാതകളിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ യാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും, ഭരണകൂടം പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

