Site icon Janayugom Online

നെല്ലിയാമ്പതിയിലും വണ്ടാഴിയിലും ഉരുള്‍പൊട്ടല്‍

നെല്ലിയാമ്പതിയില്‍ മൂന്നിടങ്ങളിലും വടക്കഞ്ചേരി വണ്ടാഴിയില്‍ രണ്ടിടത്തും ഉരുള്‍പൊട്ടല്‍. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നെല്ലിയാമ്പതിയില്‍ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുള്‍ പൊട്ടിയത്. ചുരം പാതയില്‍ മരപ്പാലത്തിന് മുകള്‍ ഭാഗത്തും മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. നൂറടി, ഗായത്രി പുഴകളികളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി.

ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടോ ഇതുവഴിയുള്ള യാത്രയും പ്രതിസന്ധിയിലായി. വണ്ടാഴിയില്‍ തളികക്കല്ല് ആദിവാസിക്കോളനിക്ക് മുകളിലും വനമേഖലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.

ഒലിപ്പാറ പുത്തന്‍കാട് ഭാഗത്തുള്ള 14 വീടുകളില്‍ വെള്ളം വെള്ളം കയറി. ചുരം റോഡിലെ ഗതാഗത തടസം നീക്കിയെങ്കിലും വിനോദ സഞ്ചാരികള്‍ക്ക് നെല്ലിയാമ്പതിയിലേക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ വ്യാഴാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിലെ ക്യാമ്പില്‍ ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മലമ്പുഴ, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ഉച്ചമുതല്‍ നിയന്ത്രിക്കും. പാലക്കാട് വടക്കാഞ്ചേരി വണ്ടാഴി ആദിവാസി കോളനിക്ക് മുകളില്‍ രണ്ടിടത്ത് ഉരുള്‍പെട്ടിയതുമൂലം മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്ക് വലിയ തോതില്‍ വെള്ളം ഒഴുകി എത്തുന്നുണ്ട്.  ഇന്നും മഴ തുടര്‍ന്നാല്‍ നാളെ മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Eng­lish sum­ma­ry; Land­slides in Nel­liampathi and Vandazhi

You may also like this video;

Exit mobile version