Site icon Janayugom Online

ലംഖിപുര്‍ ഖേരി അക്രമം; കര്‍ഷകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ലംഖിപുര്‍ ഖേരിയില്‍ നടന്ന അക്രമത്തിനിടെ രണ്ട് ബിജെപി പ്രവര്‍ത്തകരെയും ഒരു ഡ്രെെവറെയും മര്‍ദ്ദിച്ചുവെന്നാരോപിച്ച് നാല് കര്‍ഷകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസിന്റെ കുറ്റപത്രം. അതേസമയം, തെളിവുകളുടെ അഭാവത്തില്‍ മറ്റ് മൂന്ന് കര്‍ഷകരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ലംഖിപുര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. നാല് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒന്നാം പ്രതിയായി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ബിജെപി പ്രവർത്തകരായ ശുഭം മിശ്ര, ശ്യാം സുന്ദർ നിഷാദ്, കാർ ഡ്രൈവർ ഹരി ഓം മിശ്ര എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് കര്‍ഷകര്‍ക്കെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിചിത്ര സിങ്, ഗുർവിന്ദർ സിങ് , കമൽജീത് സിങ്, ഗുർപ്രീത് സിങ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സുമിത് ജയ്‌സ്വാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, കൈക്കൂലി വാഗ്‍ദാനം ചെയ്യൽ എന്നീ വകുപ്പുകളും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ENGLISH SUMMARY; Lankhipur Kheri vio­lence; Chargesheet was filed against the farmers
You may also like this video

Exit mobile version