Site icon Janayugom Online

കശ്മീരിലേക്ക് കൂടുതല്‍ സൈന്യം; 18 കമ്പനി സിആര്‍പിഎഫിനെക്കൂടി നിയോഗിച്ചു

ഭീകരാക്രമണങ്ങള്‍ രൂക്ഷമായ കശ്മീരിലേക്ക് കൂടുതല്‍ സൈന്യം. പുതുതായി 18 കമ്പനി സിആര്‍പിഎഫിനെക്കൂടി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. നിലവില്‍ 70 ബറ്റാലിയന്‍ സിആര്‍പിഎഫ് സൈനികര്‍ കശ്മീരിലുണ്ട്. ഇത് സിആര്‍പിഎഫിന്റെ ആകെ സൈനികശക്തിയുടെ മൂന്നിലൊന്ന് വരും. ജമ്മു കശ്മീരിലെ ഭീകരവാദം നിയന്ത്രണവിധേയമാണെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയ സൈനികവിന്യാസം. ഭീകരാക്രമണങ്ങളുടെ എണ്ണം 2018ല്‍ 417 ആയിരുന്നത് 2021ല്‍ 229 ആയി കുറഞ്ഞുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ഇതോടെ കശ്മീര്‍ പണ്ഡിറ്റുകളടക്കം സമരരംഗത്തുമാണ്. രജൗരിയിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിലായി ആറ് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൂഞ്ച് ജില്ലയിൽ സമ്പൂര്‍ണ ബന്ദ് ആചരിച്ചു. ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് കോടതികൾ, ട്രൈബ്യൂണലുകൾ, കമ്മിഷനുകൾ, റവന്യു കോടതികൾ എന്നിവയുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെയാണ് മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Large num­ber of CRPF com­pa­nies sent to Poonch, Rajouri
You may also like this video

Exit mobile version