Site icon Janayugom Online

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പത്രസമ്മേളനത്തിന് 10 വയസ്

ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുമായി അവസാനമായി സംവദിച്ചത് 10 വര്‍ഷം മുമ്പ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് ഏറ്റവും ഒടുവില്‍ 2014 ജനുവരി വാര്‍ത്താസമ്മേളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് മാധ്യമ പ്രവര്‍ത്തകനായ പങ്കജ് പൗച്ചരി എക്സില്‍ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളെ ഭയക്കുന്ന നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ശൈലിയില്‍ നിന്ന് വിഭിന്നമായി മന്‍മോഹന്‍ സിങ്ങ് ഒടുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നൂറിലേറെ മാധ്യമ പ്രവര്‍ത്തകരുടെ 62 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി തയ്യറാക്കാത്ത ചോദ്യങ്ങളായിരുന്നു മന്‍മോഹന്‍ സിങ് നേരിട്ടത്.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മോഡി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 2023ല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യത്തിന് മാത്രമായിരുന്നു മോഡി മറുപടി നല്‍കിയത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായിരുന്നു പങ്കജ് പൗച്ചരി.
2014ല്‍ സ്ഥാനമേറ്റശേഷം തെരഞ്ഞെടുക്കപ്പെട്ട, സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ചില മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതൊഴിച്ചാല്‍ മോഡി രാജ്യത്തോട് സംസാരിച്ചത് മാസംതോറുമുള്ള മന്‍കി ബാത്ത് എന്ന റേഡിയേ പ്രക്ഷേപണം വഴി മാത്രമായിരുന്നു. അതേസമയം 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് 117 തവണയാണ് വാര്‍ത്താ സമ്മേളനം നടത്തി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തീവാരി പറഞ്ഞു.
Eng­lish Sum­ma­ry: last press con­fer­ence by an Indi­an PM was held exact­ly 10 years ago today
You may also like this video
Exit mobile version