Site icon Janayugom Online

കഴിഞ്ഞവര്‍ഷം കശ്മീരില്‍ കൊല്ലപ്പെട്ടത് 29 സാധാരണക്കാര്‍

കഴിഞ്ഞവര്‍ഷം കശ്മീരില്‍ ഭീകരാക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 29 സാധാരണക്കാരെന്ന് കണക്കുകള്‍. ഇതിൽ ആറ് ഹിന്ദുക്കളും 15 മുസ്ലീങ്ങളും മൂന്ന് കശ്മീരി പണ്ഡിറ്റുകളും ഉള്‍പ്പെടുന്നു. 2022ൽ 172 ഭീകരരെ വധിച്ചതായും സുരക്ഷാസേനയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം കശ്മീരിൽ 93 ഏറ്റുമുട്ടലുകളുണ്ടായി. 42 വിദേശ ഭീകരർ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലഷ്കര്‍ ഇ ത്വയ്ബ, ദ റെസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനകളിൽ നിന്ന് 108, ജെയ്ഷെ മുഹമ്മദ്(35), ഹിസ്ബുള്‍ മുജാഹിദ്ദീന്‍(22), അൽ-ബദർ (4), എജിയുഎച്ച് (3) എന്നിങ്ങനെയാണ് മറ്റ് സംഘടനകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക്. ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റില്‍ കഴിഞ്ഞ വർഷം കുറവുണ്ടായി. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിരവധി ആയുധങ്ങളും ഐഇഡികളും സ്റ്റിക്കി ബോംബുകളും ഗ്രനേഡുകളും സമയബന്ധിതമായി പിടിച്ചെടുത്തതു കാരണം വലിയ ഭീകര സംഭവങ്ങൾ ഒഴിവായതായി അധികൃതർ പറഞ്ഞു. 2022 ൽ, 14 ജമ്മു പൊലീസ് ഉൾപ്പെടെ മൊത്തം 26 സുരക്ഷാ സേനാംഗങ്ങൾ ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി വീരമൃത്യു വരിച്ചു. ഈ ഏറ്റുമുട്ടലുകളിൽ ഉൾപ്പെട്ട ഭൂരിഭാഗം ഭീകരരെയും വധിച്ചതായാണ് റിപ്പോർട്ട്. അതേസമയം ജമ്മു കശ്മീരിൽ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡറുടെ വീട് ഭരണകൂടം ഇടിച്ചുതകർത്തു. അനന്ത്നാഗിലെ പഹൽഗാമിലുള്ള ലെവാറിലെ അമീർ ഖാന്റെ വീടാണ് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർത്തത്. ഗുലാം നബി ഖാൻ എന്നും അറിയപ്പെടുന്ന ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീന്റെ മുൻനിര കമാൻഡറാണ്. 1990കളുടെ തുടക്കത്തില്‍ അമീർ പാക് അധീന കശ്മീരിലേക്ക് കടന്നിരുന്നു.

Eng­lish Sum­ma­ry: Last year 29 civil­ians were killed in Kashmir

You may also like this video

Exit mobile version