Site icon Janayugom Online

ക്രമസമാധാന സൂചിക: ഇന്ത്യ പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നില്‍

ലോകത്ത് അരക്ഷിതാവസ്ഥ നിറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ. ആഗോള അനലിറ്റിക്സ് സ്ഥാപനമായ ഗാലപ്പിന്റെ ക്രമസമാധാന സൂചികയില്‍ 80 പോയിന്റുകളുമായി ഇന്ത്യ 60-ാം സ്ഥാനത്തായി. പാകിസ്ഥാനും ശ്രീലങ്കയ്ക്കും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. 82 പോയിന്റുകളുമായി പാകിസ്ഥാന്‍ 48-ാം സ്ഥാനത്തുണ്ട്. അതേസമയം ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും അഫ്ഗാനിസ്ഥാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 121 രാജ്യങ്ങളുടെ പട്ടികയില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്‍ 51 പോയിന്റാണ് നേടിയത്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്ത് ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരുന്നു. 

മേഖലാടിസ്ഥാനത്തില്‍ കിഴക്കന്‍ ഏഷ്യയാണ് ഏറ്റവും സുരക്ഷിതമായ ഭൂഖണ്ഡം. തെക്കുകിഴക്കന്‍ ഏഷ്യയാണ് രണ്ടാം സ്ഥാനത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 96 പോയിന്റുമായി സിംഗപ്പൂരാണ് ഏറ്റവും സുരക്ഷിതമായ രാജ്യം. താജിക്കിസ്ഥാന്‍ 95, നോർവേ 93, സ്വിറ്റ്സർലൻഡ് 92, ഇന്തോനേഷ്യ 92, എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയത്. ഒരു രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്നാണ് ഉയര്‍ന്ന സ്കോര്‍ സൂചിപ്പിക്കുന്നത്.
ജനങ്ങളുടെ വ്യക്തിഗത സുരക്ഷാ ബോധവും കുറ്റകൃത്യങ്ങളും നിയമപാലകരുമായുള്ള വ്യക്തിപരമായ അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണ് ഗാലപ്പ് സര്‍വേയ്ക്ക് പരിഗണിച്ചത്. 121 രാജ്യങ്ങളിലായി 1,27,000 പേരെ പഠനത്തിനു വേണ്ടി അഭിമുഖം നടത്തി. 

വടക്കേ അമേരിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും നിയമപാലകരിലുള്ള പൊതുജനവിശ്വാസം കുറയുന്നതിന് കാരണം നിയമപാലകരുള്‍പ്പെട്ട വംശീയ കൊലപാതകങ്ങളാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. യുഎസ്, കാനഡ, പടിഞ്ഞാറന്‍ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ പൊലീസ് സേനയുടെ വിശ്വാസ്യത പൊതുജനങ്ങള്‍ക്കിടയില്‍ കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary:Law and order index: India behind Pak­istan and Sri Lanka
You may also like this video

Exit mobile version