Site icon Janayugom Online

കൊടിക്കുന്നില്‍ സുരേഷിന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചത് നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ്

മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് സമര്‍പ്പിച്ച സത്യവാങ്മൂലവും തെറ്റായ പത്രികയും വരണാധികാരി സ്വീകരിച്ചത് നിയമവിരുദ്ധവും, പക്ഷ പാതപരവുമാണെന്ന് എല്‍ഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരവാഹികള്‍. വരണാധികാരിയുടെ നടപടിക്കെതിരെ കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്ക് പരാതി നൽകിയതായി എൽഡിഎഫ് മാവേലിക്കര ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്‌ കെ സോമപ്രസാദ്, സെക്രട്ടറി ആർ രാജേന്ദ്രൻ, ചീഫ് ഇലക്ഷൻ ഏജന്റ്‌ വി മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്രികയിൽ സ്ഥാനാർഥി സത്യപ്രസ്‌താവന നടത്തേണ്ടത് താൻ സംവരണ മണ്ഡ‌ലത്തിലാകെ പട്ടികജാതിയായി കണക്കാക്കുന്ന ജാതിയിൽപ്പെട്ടയാളാണ് എന്നാണ്. എന്നാൽ കൊടിക്കുന്നിൽ നടത്തിയ പ്രഖ്യാപനം കൊട്ടാരക്കര പ്രദേശത്തെ സംബന്ധിച്ച് സംസ്ഥാനത്തെ പട്ടിക ജാതിയായ ഹിന്ദു ചേരമർ ജാതിയിൽപ്പെട്ട അംഗമാണ് താനെന്നാണ് മൂന്ന് ജില്ലകളിലായി ഏഴ് നിയോജക മണ്ഡലങ്ങളിൽപ്പെട്ട പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന മാവേലിക്കര സംവരണ മണ്ഡലത്തിൽ കൊട്ടാരക്കര ദേശത്ത് മാത്രം ഹിന്ദു ചേരമർ പട്ടിക ജാതിയാണെന്ന് സ്ഥാനാർഥി തന്നെ സ്വയം പ്രഖ്യാപിച്ചിട്ടും അത്തരം പത്രിക സ്വീകരിച്ചത്‌ നിയമലംഘനമാണ്.

പത്രികയോടൊപ്പം 26-ാം നമ്പർ ഫോറം പൂർണമായി പൂരിപ്പിച്ചു നൽകണമെന്ന വ്യവസ്ഥയും സ്ഥാനാർഥി ലംഘിച്ചു. വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ട കോളം ഒഴിവാക്കി. ഭാര്യക്ക് ഗൃഹവൃത്തിയെന്നാണ്‌ സത്യവാങ്‌മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ നാലു ബാങ്കുകളിലായി 16 ലേറെ അക്കൗണ്ടുകളിൽ 26 ലക്ഷത്തിലധികം നിക്ഷേപമുണ്ട്. ഇത്‌ എവിടെ നിന്നെന്ന് അറിയാനുള്ള ജനങ്ങളുടെ അവകാശം വരണാധികാരി നിഷേധിച്ചു.

സത്യവാങ്മൂലത്തിൽ സർക്കാർ താമസ സൗകര്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം എഴുതിയിട്ടില്ല. എംപി എന്ന നിലയിൽ ഡൽഹിയിൽ സർക്കാർ വീട്ടിൽ താമസിച്ചെങ്കിലും വാടക, വെള്ളക്കരം വൈദ്യുതി ചാർജ്, ടെലിഫോൺ ചാർജ് എന്നിവ കുടിശ്ശികയില്ലെന്ന് സ്ഥാനാർഥി സത്യപ്രസ്‌താവന നൽകേണ്ടതാണ്.

ബന്ധപ്പെട്ട ഓരോ സ്ഥാപനത്തിൽനിന്നും ‘നോ ഡ്യൂസ്‌’ സർട്ടിഫിക്കറ്റും ഹാജരാക്കണം. എന്നാൽ ഇത്‌ ഹാജരാക്കിയിട്ടില്ല. സത്യവാങ്മൂലത്തിൽ തന്റെ പേരിൽ ആറു ക്രിമിനൽ കേസുണ്ടെന്നു വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങളില്ല. മരട് പൊലീസ് സ്‌റ്റേഷനിലെ കേസിൽ കുറ്റം ചുമത്തിയോ എന്ന ചോദ്യത്തിന് ബാധകമല്ലെന്ന മറുപടിയാണ് നൽകിയത്‌.

Eng­lish Summary:
LDF claims Kodikun­nil Suresh’s nom­i­na­tion in illegal

You may also like this video:

Exit mobile version