Site icon Janayugom Online

അഞ്ജാന്‍ കര്‍ഷക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവ്: ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അന്തരിച്ച കേന്ദ്ര സെക്രട്ടറിയേറ്റംഗവും കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ അതുല്‍ കുമാര്‍ അഞ്ജാന്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം ആര്‍ജിച്ച അംഗീകാരമാണതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെയും കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. സംവാദങ്ങളും ചര്‍ച്ചകളും ഇഷ്ടപ്പെട്ട നേതാവ്. ആശയപരമായ കാര്യങ്ങള്‍ തുറന്നു പറയുന്നത് അതുലിന്റെ ഇഷ്ടപ്പെട്ട ശൈലിയായിരുന്നു. എല്ലാ അഭിപ്രായങ്ങളും മൂടിവെക്കാതെ തുറന്നു പറയുന്ന ശീലമുണ്ടായിരുന്നു. കര്‍ഷക സമരത്തിന്റെ കാലത്ത് പാര്‍ട്ടിയുടെ സമീപനം എന്തായിരിക്കണം എന്ന് വ്യക്തമായ ബോധ്യം അതുല്‍ കുമാര്‍ അഞ്ജാന് ഉണ്ടായിരുന്നു. സമരത്തിന്റെ നിര്‍ണായക വേളയിലാണ് രോഗം മൂര്‍ച്ഛിച്ച് തുടര്‍ ചികിത്സക്കായി അദ്ദേഹം ലഖ്നൗവിലേക്ക് പോയത്. ചികിത്സയില്‍ തുടരുമ്പോഴും പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ മനസിലുടനീളം. 

കര്‍ഷക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും കര്‍ഷകരെ കാണാനും കേള്‍ക്കാനും നമുക്കെല്ലാവര്‍ക്കും പങ്കുണ്ടെന്നും ആ പങ്ക് വഹിച്ചുകൊണ്ട് അതുല്‍കുമാര്‍ അഞ്ജാനോടുള്ള കടമ നിര്‍വഹിക്കാന്‍ കൂട്ടായി പ്രവൃത്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കിസാന്‍ സഭാ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണന്‍ അനുശോചന പ്രമേയം വായിച്ചു. ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പള്ളിച്ചല്‍ വിജയന്‍, കരിയം രവി തുടങ്ങിയവര്‍ സംസാരിച്ചു. 

Eng­lish Summary:Leader Anjan who strength­ened the Farm­ers Move­ment: Binoy Viswam
You may also like this video

Exit mobile version