Site icon Janayugom Online

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വ ഇടപെടല്‍ അനിവാര്യം: എഐവൈഎഫ്

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് എഐവൈഎഫ്. ഇടക്കാലത്ത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. എന്നാൽ തിരുവല്ലയിലെ സിപിഐ(എം) ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാർ ആർഎസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ട വാർത്തയും അതോടൊപ്പം പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കൾ പ്രതിചേർക്കപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. കൊലപാതകങ്ങളിൽ പ്രതിചേർക്കപ്പെടുന്നവർക്ക് നിയമ‑സാമ്പത്തിക‑സംരക്ഷണങ്ങളൊന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുക്കികൊടുക്കരുതെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (കണ്ണൂർ റബ്കോ ഓഡിറ്റോറിയം) ആരംഭിച്ച പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ്(കൊൽക്കത്ത) എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, എഐവൈഎഫ് ദേശീയ സെക്രട്ടറിയും റവന്യു വകുപ്പ് മന്ത്രിയുമായ കെ രാജൻ, ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ചെയര്‍മാനും സിപിഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി സന്തോഷ് കുമാര്‍ സ്വാഗതവും കെ വി രജീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസി‍ഡന്റ് ആർ സജിലാൽ പതാക ഉയർത്തി.

സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രവർത്തന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പ്രസിഡന്റ് ആര്‍ സജിലാല്‍ ഭാവി പ്രവര്‍ത്തനപരിപാടിയും ദേശീയ പ്രസിഡന്റ് അഫ്‌താബ് ആലംഖാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. എ ശോഭ രക്തസാക്ഷി പ്രമേയവും എൻ അരുൺ അനുശോചനപ്രമേയവും വായിച്ചു. എഐവൈഎഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി ഹരീഷ് ബാല, സെക്രട്ടറി എച്ച് എം സന്തോഷ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലജിത്ത്, പ്രസിഡന്റ് വെങ്കിടേഷ്, കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, ജോയിന്റ് കൗൺസിൽ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവര്‍ അഭിവാദ്യം ചെയ്തു.

eng­lish sum­ma­ry; Lead­er­ship inter­ven­tion is essen­tial to end polit­i­cal assassinations

you may also like this video;

Exit mobile version