Site iconSite icon Janayugom Online

ദേശീയപാത നിർമാണത്തിലെ വീഴ്ചയാല്‍ അപകടമുണ്ടായാല്‍ കരാറുകാര്‍ക്കും എന്‍എച്ച്എഐക്കുമെതിരെ നിയമ നടപടി

ദേശീയപാത 544‑ൽ നിർമാണത്തിലെ സുരക്ഷാ വീഴ്ചയെത്തുടർന്ന് അപകടമെന്തെങ്കിലുമുണ്ടായാൽ കരാറുകാർക്കും ദേശീയപാതാ അതോറിറ്റിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാൻ കലക്ടറുടെ നിർദ്ദേശം.ദേശീയപാത 544‑ൽ നിർമാണ പ്രവർത്തനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടക്കുന്നതെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. കഴിഞ്ഞ യോഗത്തിലും ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചിട്ടും നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജില്ലാ റോഡ് സുരക്ഷാസമിതി യോഗത്തില്‍ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഈ നിര്‍ദേശം.
പൊതുറോഡുകളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, ആർച്ചുകൾ തുടങ്ങിയവ നീക്കം ചെയ്യുവാൻ റോഡ് സുരക്ഷാ കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ജില്ലയിലെ റോഡുകളിൽ ഇത്തരത്തിലുള്ളവ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നോട്ടീസ് നൽകുവാൻ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

കാടുവെട്ടിത്തെളിച്ച് ഫുട്പാത്തുകൾ സഞ്ചാരയോഗ്യമാക്കുവാനും തകർന്ന സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കുവാൻ പിഡബ്ല്യുഡി.ക്കും എൻഎച്ച്എഐ ക്കും കെഎസ്ടിപിക്കും കലക്ടർ നിർദേശം നൽകി. ഫുട്പാത്തിലെ അപാകതകൾ മോട്ടോർ വാഹന വകുപ്പ് അതത് സ്ഥാപനങ്ങളെ അറിയിക്കണം. റോഡുകളിൽ ആവശ്യത്തിനുള്ള സീബ്രാലൈനുകൾ വരച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കെഎസ്ടിപി, എൻഎച്ച്എഐ, പിഡബ്ല്യുഡി എന്നിവർക്കും നിർദ്ദേശം നൽകി. ജില്ലയിലെ റോഡുകളിൽ ആവശ്യത്തിന് സൈൻ ബോർഡുകൾ, ദിശാബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

Exit mobile version