Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ കത്ത് വിവാദം രൂക്ഷമാകുന്നു;സുധാകരനെ തള്ളി ഹസന്‍

കത്ത് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന സുധാകരന്റെ പരാമര്‍ശം തള്ളി യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എംഎം ഹസന്‍ രംഗത്ത്.സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു ഹസ്സന്റെ പ്രതികരണം. യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.

രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിയിലും അങ്ങനെയല്ലേ സുധാകരന്റെ പരാമർശങ്ങളെ തള്ളിക്കൊണ്ട് ഹസ്സൻ പറഞ്ഞു.

നേരത്തെ പാലക്കാട് ഡിസിസിയും സുധാകരനെ തള്ളിക്കൊണ്ട് രംഗത്തുവന്നിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ അഭിപ്രായപ്പെട്ടു.കെ മുരളീധരന് വേണ്ടി നൽകിയതു പോലെ രാഹുലിന് വേണ്ടിയും ‍ഡിസിസി കത്ത് നൽകിയിരുന്നു. രാഹുലിനെ മത്സരിപ്പിക്കുന്നതിൽ ആർക്കും നീരസമില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞത്.വടകര എംപി ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

Exit mobile version