Site iconSite icon Janayugom Online

എല്‍ഐസി ഐപിഒ: 1.38 മടങ്ങ് അപേക്ഷകര്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേന്റെ പ്രരംഭ ഓഹരി വില്പന (ഐപിഒ) മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ അപേക്ഷകരുടെ എണ്ണം 1.38 മടങ്ങായി. രണ്ടാം ദിവസമായ വ്യാഴാഴ്ച തന്നെ ഓഹരി വില്പന 100 ശതമാനത്തില്‍ എത്തിയിരുന്നു.

വിൽക്കാനായി മാറ്റിവച്ചിരിക്കുന്നത് 16.20 കോടി ഓഹരിയാണെങ്കിൽ 22.34 കോടി ഓഹരിക്കുള്ള അപേക്ഷയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

പോളിസി ഉടമകള്‍ക്കായി മാറ്റിവച്ച വിഹിതത്തിന് ലഭിച്ച അപേക്ഷകളുടെ എണ്ണം 4.01 മടങ്ങായി. ജീവനക്കാര്‍ക്കായുള്ള ഓഹരികള്‍ക്ക് 3.06 മടങ്ങും, ചെറുകിട നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 1.23 മടങ്ങും ആവശ്യക്കാരുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപ സ്ഥാനങ്ങള്‍ക്ക് 56 ശതമാനം ഓഹരികള്‍ക്കും ആവശ്യക്കാരുണ്ടായി.

സ്ഥാപനേതര നിക്ഷേപകര്‍ക്കുള്ള വിഭാഗത്തില്‍ 75 ശതമാനം ഓഹരികള്‍ക്കുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഒമ്പതിനാണ് ഐപിഒ അവസാനിക്കുക. എല്‍ഐസിയുടെ ഓഹരികള്‍ 17ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

902 രൂപ മുതല്‍ 949 രൂപ വരെയാണ് ഓഹരിയുടെ വില. സബ്സ്ക്രിപ്ഷനില്‍ ജീവനക്കാര്‍ക്ക് 45 രൂപയുടെയും എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപയും കിഴിവ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടിയുടെ ധനസമാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആദ്യം അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ഓഹരിവിപണിയിലെ ഏറ്റവും ഉയര്‍ന്ന പ്രാരംഭ ഓഹരി വില്പനയാണ് എല്‍ഐസിയുടേത്.

Eng­lish summary;LIC IPO: 1.38 times more applicants

You may also like this video;

Exit mobile version