Site iconSite icon Janayugom Online

എല്‍ഐസി ഐപിഒ: രണ്ടാംദിനത്തില്‍ 100 ശതമാനം; പോളിസി ഉടമകളുടെ വിഹിതത്തിന് 3.02 മടങ്ങ് അപേക്ഷകള്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രാരംഭ ഓഹരി വില്പന (ഐപിഒ) രണ്ടാംദിനത്തില്‍ നൂറുശതമാനത്തിലെത്തി. ആദ്യ ദിവസമായ വ്യാഴാഴ്ച 67 ശതമാനം ഓഹരികളാണ് നിക്ഷേപകര്‍ വാങ്ങിയത്. എല്‍ഐസിയുടെ ഓഹരികള്‍ 17ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. പോളിസി ഉടമകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന വിഹിതത്തിന് 3.02 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ജീവനക്കാര്‍ക്കായുള്ള ഓഹരികള്‍ക്ക് 2.14 മടങ്ങും, ചെറുകിട നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 0.91 ശതമാനവും ആവശ്യക്കാരുണ്ടായി.

സ്ഥാപനേതര നിക്ഷേപകര്‍ക്കുള്ള വിഭാഗത്തില്‍ 0.46 മടങ്ങും തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപ സ്ഥാനങ്ങള്‍ക്കുള്ളതില്‍ 0.40 മടങ്ങും അപേക്ഷകള്‍ ലഭിച്ചു. 902 രൂപ മുതല്‍ 949 രൂപ വരെയാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷനില്‍ ജീവനക്കാര്‍ക്ക് 45 രൂപയുടെയും എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപയും കിഴിവ് നല്‍കിയിട്ടുണ്ട്.

എല്‍ഐസിയുടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടിയുടെ ധനസമാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യം അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ഓഹരിവിപണിയിലെ ഏറ്റവും ഉയര്‍ന്ന പ്രാരംഭ ഓഹരി വില്പനയാണിത്.

Eng­lish summary;LIC IPO: 100% on sec­ond day

You may also like this video;

Exit mobile version