Site icon Janayugom Online

എല്‍ഐസി ഐപിഒ; ആദ്യദിനം 67 ശതമാനം വില്പന

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) ആരംഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്പനയുടെ ആദ്യദിനം 67 ശതമാനം ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങി. എല്‍ഐസി പോളിസി ഉടമകളില്‍ നിന്നാണ് മികച്ച പ്രതികരണം ഉണ്ടായത്. 1.99 മടങ്ങാണ് പോളിസി ഉടമകള്‍ക്കായി മാറ്റിവച്ചിട്ടുള്ള ഭാഗം ആദ്യദിനം സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുള്ള ഓഹരികള്‍ക്ക് 1.17 മടങ്ങും ആവശ്യക്കാരുണ്ടായി. എന്നാല്‍ യോഗ്യതയുള്ള സ്ഥാപന വാങ്ങലുകാര്‍ക്കിടയില്‍ തണുത്ത പ്രതികരണമായിരുന്നു ഐപിഒ നേടിയത്.

ഈ വിഭാഗത്തില്‍ അനുവദിച്ച 3.95 കോടി ഓഹരികളുടെ 27 ശതമാനം മാത്രമാണ് ആദ്യദിനം വാങ്ങിയത്. ചെറുകിട നിക്ഷേപകര്‍ക്കായുള്ള വിഹിതത്തിന് 57 ശതമാനവും ആവശ്യക്കാരുണ്ടായി. സ്ഥാപനേതര നിക്ഷേപകര്‍ അവരുടെ ഭാഗത്തിന്റെ 26 ശതമാനത്തിനായും രംഗത്തെത്തി. ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5627 കോടി രൂപ എല്‍ഐസി സമാഹരിച്ചിരുന്നു. മേയ് ഒമ്പതിന് ഐപിഒ അവസാനിക്കും. ഓരോ ഓഹരിക്കും 902–949 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപയും ജീവനക്കാര്‍ക്ക് 45 രൂപയും കിഴിവ് ലഭിക്കുന്നുണ്ട്.

15 ഓഹരികളുടെ ലോട്ടുകളായാണ് വില്പന. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വില്പനയ്ക്കുള്ളത്. നേരത്തെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം എന്നാല്‍ നിലവിലുള്ള വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കുകയായിരുന്നു. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന എല്‍ഐസിയുടെ ഓഹരിവില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 22,13,74,920 ഇക്വിറ്റി ഷെയറുകളുടെ വില്പനയാണ് നടക്കുക. ഓഹരികളില്‍ 15,81,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 2,21,37,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ബിഎസ്ഇയിലും എന്‍എസ്ഇയിലും മെയ് 17ന് എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്യും.

Eng­lish summary;LIC IPO; 67% sales on the first day

You may also like this video;

Exit mobile version