Site icon Janayugom Online

ലൈഫ് മിഷൻ തട്ടിപ്പ്: സ്വപ്നയെ സിബിഐ ചോദ്യം ചെയ്തു

ലൈഫ് മിഷൻ തട്ടിപ്പ് കേസില്‍ സ്വപ്നയെ സിബിഐ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്. നയതന്ത്രസ്വർണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ്‌മിഷൻ കോഴയിടപാടും ഡോളർ കടത്തും പുറത്തുവരുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടിരൂപ കെട്ടിടനിർമ്മാണത്തിനു വിനിയോഗിച്ചപ്പോൾ ബാക്കി തുക സർക്കാർ ഉദ്യോഗസ്ഥർക്കുൾപ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.
കരാർ ഏറ്റെടുത്ത യൂണിടെക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. നിർമ്മാണക്കരാർ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളർ യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായർക്കും കോഴ നൽകിയെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകി.
ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്നും സ്വപ്നയ്ക്ക് അഞ്ച് ഐഫോൺ നൽകിയിരുന്നുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്. ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സ്വപ്നയിൽ നിന്ന് വിശദീകരണം തേടാനുമാണ് സിബിഐ നീക്കം. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെയും, ലൈഫ് മിഷൻ സിഇഒ യു വി ജോസിന്റെയും ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

Eng­lish Sum­ma­ry: Life Mis­sion scam: Swap­na ques­tioned by CBI

You may like this video also

Exit mobile version