Site icon Janayugom Online

കുവൈറ്റിലെ വീട്ടുതടങ്കലില്‍ നിന്ന് മോചനം നേടി നാട്ടിലെത്തിയ ലിന്റ ബിനോയ് വിശ്വത്തെ നേരില്‍ കണ്ട് നന്ദി പറഞ്ഞു

ലിന്റയും കുടുംബവും നേരിട്ടെത്തി, എംപിയെ കണ്ട് നന്ദിയറിയിക്കാന്‍. ഏജന്റിന്റെ ചതിയില്‍ പെട്ട് കുവൈത്തിൽ കുടുങ്ങി നരകയാതന അനുഭവിച്ച് നാട്ടില്‍ തിരിച്ചെത്തിയ ലിന്റയും കുടുംബവും ബിനോയ് വിശ്വം എംപിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയപ്പോള്‍ സമ്മേളന നഗരിയിലെത്തി ലിന്റയും, കുടുംബവും എംപിയെ കണ്ട് നന്ദി അറിയിക്കുകയായിരുന്നു.

പറഞ്ഞ ജോലിയോ ശമ്പളമോ ഇല്ലാതെ മാസങ്ങളായി കുവൈത്തിൽ വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. ശമ്പളം ചോദിച്ചത് മുതല്‍ കൊടിയ മര്‍ദ്ദനം ആയിരുന്നു അനുഭവിക്കേണ്ടിവന്നത്. തൊഴിലുടമയുടെ പീഡനത്തില്‍ മാസങ്ങളോളം കുവൈത്തിൽ നരകയാതന അനുഭവിക്കേണ്ടി വന്ന ലിന്റ ഇനി ഒരിക്കലും നാട്ടിലേക്കും പ്രിയപ്പെട്ടവരുടെ അരികിലേക്കും എത്തിച്ചേരാന്‍ തനിക്ക് കഴിയില്ലെന്ന് കരുതിയപ്പോഴാണ് മാധ്യമ വാര്‍ത്തകള്‍ കണ്ട് ബിനോയ് വിശ്വം എം പിയുടെ ഫോണ്‍ കോള്‍ എത്തുന്നത്. ധൈര്യമായി ഇരിക്കാനും, നാട്ടിലേക്ക് എത്തിക്കാനുള്ള ഇടപെടലുകള്‍ നടത്താമെന്നും എം പി ലിന്റക്ക് ഉറപ്പ് നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിലും, എംബസിയിലും എം പി നടത്തിയ ഇടപെടലിന്റെ ഭാഗമായി തടവറയില്‍ നിന്നും മെയ് അഞ്ചിന് ലിന്റ വൈത്തിരിയിലെ വീട്ടിലെത്തി. അന്ന് മുതല്‍ അഗ്രഹിക്കുന്നതാണ് അദ്ദേഹത്തെ നേരിട്ട് കാണ്ട് നന്ദിയും സ്‌നേഹവും അറിയിക്കണമെന്നത് ലിന്റ പറഞ്ഞു.

ജീവന്‍ മാത്രമല്ല പുതിയൊരു ജീവിതവും എം പി തങ്ങള്‍ക്ക് നല്‍കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ജോലി ഇല്ലാതെ നാട്ടില്‍ പ്രയാസത്തിലായ ലിന്റക്ക് എം പി യുടെ ഇടപെടലിലൂടെ മില്‍മയില്‍ താല്‍ക്കാലിക ജോലിയും വാങ്ങി കൊടുത്തു. ജീവിതവും തിരിച്ചു നല്‍കിയ അദ്ദേഹത്തെ മറക്കില്ലെന്നും ലിന്റ കൂട്ടിച്ചേര്‍ത്തു. വൈത്തിരി തൈലക്കുന്ന് സി പി ഐ സമരഭൂമിയിലാണ് ഭര്‍ത്താവ് ബിജോയ്, മക്കളായ ഷിന്‍ജോ, സോന, ഷിജിന്‍ എന്നിവരോടപ്പം ലിന്റ എം പിയെ കാണാനെത്തിയത്.

Eng­lish Sum­ma­ry: Lin­ta, who returned home after being released from house arrest in Kuwait, thanked binoy Viswam in person

You may also like this video

 

Exit mobile version