Site icon Janayugom Online

ലിവ് ഇന്‍ പങ്കാളി വീട് വിറ്റ 96 ലക്ഷവുമായി കടന്നു; പരാതിയുമായി യുവാവ്

വീട് വിറ്റ 96 ലക്ഷവുമായി ലിവ് ഇന്‍ പങ്കാളി കടന്നുകളഞ്ഞതായി യുവാവിന്റെ പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കത്തര്‍ഗാം സ്വദേശി ദിലീപ് ഉകാനിയാണ് ലിവ് ഇന്‍ പങ്കാളി ജയശ്രീ ഭഗതിനെതിരേയും ഇവരുടെ മുന്‍ കാമുകനായ ശുഭം മിസാലിനെതിരേയും പരാതിയുമായി രംഗത്തെത്തിയത്. വീട് വിറ്റുകിട്ടിയ പണം ഇവര്‍ മോഷ്ടിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം.

കൃഷ്ണകുഞ്ച് സൊസൈറ്റിയിലെ സ്വന്തം വീട്ടിലായിരുന്നു ദിലീപ് താമസിം. കഴിഞ്ഞവര്‍ഷമാണ് ജയശ്രീയും ശുഭവും ഈ വീട്ടില്‍ വാടകക്കാരായി എത്തിയത്. ദിലീപും വാടകക്കാരിയായ ജയശ്രീയും ഇതിനിടയില്‍ അടുപ്പത്തിലായത്. ജയശ്രീയുടെ കാമുകന്‍ മഹാരാഷ്ട്രയിലേക്ക് ഇടയ്ക്ക് പോകാറുണ്ടായിരുന്നു. ദിലീപ് ഈ സമയത്താണ് ജയശ്രീയുമായി പ്രണയത്തിലായത്. പിന്നാലെ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി.

ജയശ്രീ നേരത്തെ വിവാഹിതയായും രണ്ടുകുട്ടികളുടെ മാതാവുമാണ്. വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലാണെന്നാണ് ജയശ്രീ ദിലീപിനെ ധരിപ്പിച്ചത്. കൃഷ്ണകുഞ്ചിലെ വീട് വില്‍ക്കാന്‍ ദിലീപ് ഇതിനിടെ തീരുമാനിച്ചു. കഴിഞ്ഞ ജനുവരി 23ന് ദിലീപിന്റെ വീടിന്റെ വില്‍പ്പന നടന്നു. 99.99 ലക്ഷം രൂപയ്ക്കായിരുന്നു കച്ചവടം നടന്നത്. നികുതിക്ക് ശേഷം 96.44 ലക്ഷം രൂപ പണമായാണ് ദിലീപ് വാങ്ങിയത്. തുടര്‍ന്ന് ഈ തുക വാടകഫ്ളാറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ പണവുമായി ജനുവരി 31‑ന് ജയശ്രീ കടന്നുകളഞ്ഞുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

തന്റെ കുട്ടികളെ മുന്‍ഭര്‍ത്താവിനെ ഏല്‍പ്പിക്കണമെന്ന് ജയശ്രീ ദിലീപിനോട് പറഞ്ഞിരുന്നു. ദിലീപ് കുട്ടികളെ കൊണ്ടുവിട്ട് തിരികെ ഫ്ളാറ്റിലെത്തിയപ്പോള്‍ റൂം പൂട്ടിയിട്ട നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പണം നഷ്ടമായത് വ്യക്തമായത്. സംഭവത്തിന് പിന്നാലെ ജയശ്രീയെയും ശുഭം മിസാലിനെയും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണ് ദിലീപ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Eng­lish Summary:Live-in part­ner home sales cross Rs 96 lakh; The young man complained
You may also like this video

Exit mobile version