Site iconSite icon Janayugom Online

കന്നുകാലി സെൻസസ് സെപ്റ്റംബർ രണ്ടിന് ആരംഭിക്കും

21 -ാമത് കന്നുകാലി സെൻസസ് സെപ്റ്റംബർ രണ്ടിന് സംസ്ഥാനത്ത് ആരംഭിക്കും. വളർത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകി പൊതുജനങ്ങളും കർഷകരും സഹകരിക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അഭ്യര്‍ത്ഥിച്ചു. 1919 മുതലാണ് രാജ്യത്ത് കന്നുകാലി സെൻസസ് ആരംഭിച്ചത്. തുടർന്ന് ഓരോ അഞ്ച് വർഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടന്നു വരുന്നുണ്ട്. ഇതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി മനസിലാക്കുന്നതിനും കൂടുതൽ വിശകലനം നടത്തി പോരായ്മകൾ പരിഹരിക്കുന്നതിനുമാണ് മൃഗങ്ങളുടെ സമസ്ത വിവരശേഖരണം നടത്തുന്നെന്നും മന്ത്രി അറിയിച്ചു. 

മൃഗങ്ങളുടെ ഇനം, പ്രായം, ലിംഗഘടന എന്നിവയുൾപ്പെടെ കന്നുകാലികളുടെ എണ്ണത്തിലുള്ള വർധനവിനെക്കുറിച്ചുള്ള വിശദവും, കൃത്യവുമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് കന്നുകാലി സെൻസസിന്റെ പ്രാഥമികലക്ഷ്യം. അതുവഴി കന്നുകാലി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നതിനും, രൂപപ്പെടുത്തുന്നതിനും ഈ മേഖലയിലെ നിലവിലെ വിവരങ്ങളുടെയും, പ്രവണതകളുടെയും അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാരിനേയും ഇതര ഏജൻസികളേയും ഇത് സഹായിക്കും. ജില്ല, താലൂക്ക്, പഞ്ചായത്ത്, വാർഡ് തിരിച്ചു സെൻസസിലൂടെ ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകൾ വികേന്ദ്രീകൃത പദ്ധതി ആസൂത്രണങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ സാധിക്കും. കന്നുകാലി മേഖലയിൽ ഉയർന്നുവരുന്ന നൂതന പ്രവണതകൾ, പ്രവർത്തന രീതികൾ, അവയിലുള്ള വെല്ലുവിളികൾ എന്നിവ തിരിച്ചറിഞ്ഞു വിശകലനം ചെയ്തു പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും ഈ വിവരങ്ങൾ വളരെയധികം വിലപ്പെട്ടതാണ്. 

സെപ്റ്റംബർ രണ്ട് മുതൽ ഡിസംബർ 31 വരെ നടക്കുന്ന സെൻസസിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലേയും മുഴുവൻ കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലുള്ള നാട്ടാന ഉൾപ്പെടെയുള്ള വിവിധയിനം മൃഗങ്ങളുടെയും കോഴിവര്‍ഗത്തിൽപെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകൾ, കശാപ്പുശാലകൾ, മാംസസംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ മുതലായവയുടെ വിവരങ്ങളും ശേഖരിക്കും. 

സെൻസസിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ഇന്ത്യയൊട്ടാകെ ഒരേ സമയം നടക്കുന്ന കന്നുകാലി സെൻസസിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ മാസം ഗോവയിൽ വച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രാഥമികതല പരിശീലനം നൽകിക്കഴിഞ്ഞു. 29 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. അഡ്വ.വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കും. തുടർന്ന് 31 ന് എല്ലാ ജില്ലകളിലും ജില്ലാതല പരിശീലന പരിപാടികളും സംഘടിപ്പിക്കും. സെൻസസിനായി വകുപ്പിൽ നിന്നും 3500 ലധികം എന്യൂമറേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനത്തെ ഒരു കോടി ആറ് ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു നാല് മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിച്ചു കേന്ദ്ര സർക്കാരിന് സമർപ്പിക്കും.

Exit mobile version