Site icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ അഞ്ച് ഘട്ടങ്ങളില്‍ 19.4 കോടി വോട്ടുകള്‍ കുറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 2019 നേക്കാള്‍ ഗണ്യമായ ഇടിവ്. ആദ്യ അഞ്ച് ഘട്ടങ്ങളിലെ കണക്ക് പ്രകാരം 19.4 കോടി വോട്ടുകളുടെ കുറവുണ്ടായി. 2019ല്‍ 426 സീറ്റുകളിലായി 70.1 കോടി വോട്ടുകളാണ് ആദ്യ അഞ്ച് ഘട്ടങ്ങളിലായി പോള്‍ ചെയ്തത്. എന്നാല്‍, 2024ല്‍ 428 സീറ്റുകളിലായി ആദ്യ അഞ്ച് ഘട്ടങ്ങളില്‍ 50.7 കോടി വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്. അതേസമയം,ഈ കാലയളവില്‍ ഈ മണ്ഡലങ്ങളില്‍ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തില്‍ 7.2 കോടി വർധനയുമുണ്ട്. 2019ല്‍ 89.6 കോടി വോട്ടർമാരായിരുന്നു ഈ മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നത്. 2024ലാകട്ടെ 96.8 കോടിയായി ഉയർന്നു. എന്നിട്ടും ഇത്രയും വോട്ടുകള്‍ കുറഞ്ഞത് ആശങ്കയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മിഷനും നോക്കിക്കാണുന്നത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ച് ഘട്ടങ്ങളിലായി ആകെ 426 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ 428 മണ്ഡലങ്ങളിലും. അതായത്, 2019 നെ അപേക്ഷിച്ച്‌ രണ്ട് സീറ്റുകള്‍ കൂടുതലാണ്. 2019ല്‍ ആദ്യ അഞ്ച് ഘട്ടത്തില്‍ 70,16,69,757 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 2024ല്‍ ആകെ 50,78,97,288 പേരാണ് വോട്ടുചെയ്യാൻ എത്തിയതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം എന്നിവ മൂലം പൊറുതിമുട്ടിയ ലക്ഷകണക്കിന് ജനങ്ങള്‍ മോഡി ഭരണം വെറുക്കുന്നതിന്റെ പ്രതിഫലനമായി വോട്ടര്‍മാരുടെ നിസഹകരണത്തെ വിലയിരുത്താമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പോളിങ് ശതമാനം, എത്രപേര്‍ വോട്ട് ചെയ്തു തുടങ്ങിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടാതിരുന്നത് വ്യാപക വിമര്‍ശനത്തിന് ഇവരുത്തിയിരുന്നു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കമ്മിഷന്‍ വോട്ട് ചെയ്ത സമ്മതിദായകരുടെ യഥര്‍ത്ഥ കണക്ക് പുറത്ത് വിടാന്‍ ഒടുവില്‍ സന്നദ്ധമായത്. 

Eng­lish Summary:Lok Sab­ha elec­tions: 19.4 crore votes lost in first five phases
You may also like this video

Exit mobile version