Site icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റി, ബംഗാള്‍ ഡിജിപിക്കും സ്ഥാനചലനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കി. പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കിയത്. മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും പൊതുഭരണവകുപ്പ് സെക്രട്ടറിമാരെയും നീക്കിയിട്ടുണ്ട്.

ഇതിന് പുറമെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ഇഖ്ബാൽ സിങ് ചഹലിനെയും മാറ്റി. അഡീഷണല്‍ കമ്മിഷര്‍മാരെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരെയും നീക്കിയിട്ടുണ്ട്. സ്വതന്ത്രമായ തെര‍ഞ്ഞെടുപ്പിനുള്ള കളമൊരുക്കാനും വോട്ടെടുപ്പ് പ്രക്രിയയുടെ സമഗ്രത നിലനിർത്താനുമാണ് നടപടിയെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ പൊലീസ് മേധാവി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് രാജീവ് കുമാര്‍ അറിയപ്പെടുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലാ പൊലീസ് സൂപ്രണ്ടുമാരെയും മാറ്റിയിട്ടുണ്ട്. നീക്കിയ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഇതര ചുമതലകള്‍ നല്‍കണമെന്നും വിവരം കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകള്‍ അടിയന്തര പ്രധാന്യത്തോടെ നടപ്പാക്കിയെന്ന് പശ്ചിമബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബസുദേബ് ബാനര്‍ജി പറഞ്ഞു. അതേസമയം മഹാരാഷ്‌ട്ര സര്‍ക്കാര്‍ കമ്മിഷന്‍ നിര്‍ദേശം അവഗണിച്ചിരിക്കുകയാണ്. ചില മുനിസിപ്പല്‍ കമ്മിഷണര്‍മാരുടെയും അഡീഷണല്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണര്‍മാരുടെയും കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാനം പാലിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സ്ഥലമാറ്റം എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുമായി ബന്ധപ്പെട്ട മൂന്ന് വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കമ്മിഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Lok Sab­ha Elec­tions: Home Depart­ment Sec­re­taries Changed
You may also like this video

Exit mobile version