Site icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

10 വര്‍ഷത്തെ മോഡി ഭരണത്തിന് അവസാനം കുറിക്കുമെന്ന് കരുതുന്ന നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂര്‍ത്തിയാകും. നാളെ ഒരുദിനം നിശബ്ദ പ്രചരണത്തിന്റേതാണ്. സംസ്ഥാന‑കേന്ദ്രഭരണ പ്രദേശങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ബിജെപി ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിനൊപ്പം ബിഹാര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഒഡിഷ, പശ്ചിമബംഗാള്‍, ചണ്ഡീഗഢ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സമ്മതിദായകരാണ് നിര്‍ണായക ജനവിധി രേഖപ്പെടുത്തുക.
ആകെ 904 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും 13, ബിഹാര്‍ എട്ട്, ബംഗാള്‍ ഒമ്പത്, ചണ്ഡീഗഢ് ഒന്ന്, ഹിമാചല്‍ നാല്, ഒഡിഷ ആറ്, ഝാര്‍ഖണ്ഡ് മൂന്ന് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മിസ ഭാരതി, അഭിഷേക് ബാനര്‍ജി, ചരണ്‍ജിത് സിങ് ചന്നി, കങ്കണ റണൗട്ട്, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖര്‍. 

ഹിന്ദി ഹൃദയഭൂമിയിലെ കുറഞ്ഞ പോളിങ് ശതമാനം ബിജെപി പ്രതീക്ഷകളെ തകിടംമറിച്ചു. രാമക്ഷേത്രവും മോഡി ഗ്യാരന്റിയും ഫലംകണ്ടില്ല. പകരം തൊഴിലില്ലായ്മയും വിലക്കയറ്റവും ചര്‍ച്ചയായി. ഇന്ത്യ സഖ്യത്തിന്റെ വരവോടെ യുപിയിലും ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് സൂചനകള്‍. കര്‍ഷക സമര കേന്ദ്രമായ പഞ്ചാബിലും ഹരിയാനയിലും ബിജെപിക്ക് ഇത്തവണ അടിപതറും. കര്‍ണാടക ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപി പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. മറുവശത്ത് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രതിപക്ഷ ഇന്ത്യ സഖ്യം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പല സംസ്ഥാനങ്ങളിലും വലിയ വിജയം കരസ്ഥമായേക്കുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Summary:Lok Sab­ha Elec­tions: Today is a loss
You may also like this video

Exit mobile version