Site iconSite icon Janayugom Online

ലോകകേരള സഭ സമീപന രേഖ: പ്രവാസികളുടെ പുനരധിവാസം; കേന്ദ്രം പൂര്‍ണമായി കയ്യൊഴിയുന്നു

പ്രവാസികളുടെ പുനരധിവാസത്തിന്റെ പ്രധാന ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ആ ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറായിട്ടില്ലെന്ന് മൂന്നാം ലോകകേരള സഭ സമീപനരേഖ. മൂന്നാം ലോകകേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്.

രണ്ടാം ലോകകേരള സഭ സമ്മേളന നിർവഹണം, പ്രവാസത്തിന്റെ മാറുന്ന ഭൂപടം, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും, പ്രവാസവും നാടിന്റെ വികസനവും, മൂന്നാം ലോകകേരള സഭയിൽ ചർച്ച ചെയ്യേണ്ട വിഷയ മേഖലകൾ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ഭാഗങ്ങളാണ് സമീപന രേഖയിൽ ഉൾക്കൊള്ളുന്നത് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് സമീപന രേഖ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതികള്‍ നിലവിലുള്ള ഏക സംസ്ഥാനം കേരളമാണെന്നും ഇവിടേയ്ക്കുള്ള പ്രവാസികളുടെ വലിയതോതിലുള്ള മടങ്ങിവരവ് അതുണ്ടാക്കുന്ന സാമൂഹിക‑സാമ്പത്തിക മാറ്റങ്ങളും ഏറ്റവുമുപരി സംസ്ഥാനസര്‍ക്കാരിന്റെ നയങ്ങളും ലോകം ഉറ്റുനോക്കുന്നുണ്ടെന്ന് സമീപന രേഖ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നിലൊന്നോളം പ്രവാസികളുടെ സംഭാവനയായതിനാലും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിലമതിക്കാനാകാത്ത സംഭാവന നല്‍കുന്നവരെന്ന നിലയിലും പ്രവാസികളോട് സംസ്ഥാനത്തിന് വലിയ ഉത്തരവാദിത്തമാണുള്ളതെന്നും സമീപനരേഖയിലുണ്ട്.

പ്രവാസികളോടുള്ള കാഴ്ചപ്പാടിലെ സ്ഥിരതയില്ലായ്മയും ക്ഷേമപദ്ധതികളുടെ അഭാവവും സാധാരണക്കാരുടെ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. പുതിയ കുടിയേറ്റ നിയമത്തിന്റെ കരട് രേഖയില്‍ പ്രവാസി എന്ന നിര്‍വചനത്തില്‍ നിന്ന് പ്രവാസി കുടുംബാംഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും നിര്‍വചനത്തിന്റെ പുറത്താണ്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം ലക്ഷ്യമിടുന്നെങ്കിലും അതിന്റെയെല്ലാം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ബില്ലില്‍ ശ്രമമുണ്ടെന്നും സമീപനരേഖ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റം സംബന്ധിച്ച ഡേറ്റ പൊതുജനം മറ്റ് വിദഗ്ധരുമായി പങ്കിടുന്നതിനെപ്പറ്റി കരട് ബില്ലില്‍ യാതൊന്നും പ്രതിപാദിക്കുന്നില്ല.

നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ഡേറ്റ ലഭ്യമല്ല. പ്രവാസികളുടെ പരാതി പരിഹാരത്തിനുള്ള വേദികള്‍ ഒന്നും ബില്ലില്‍ പറഞ്ഞിട്ടില്ല. ഇവയെല്ലാം സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാപ്രതിസന്ധികളും സാമ്പത്തിക അസ്ഥിരതയും കുടിയേറ്റത്തിനും പ്രവാസികള്‍ക്കും കടുത്ത ഭീഷണിയാകുന്നുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കുടിയേറ്റത്തിന് മേലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ആതിഥേയ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. പുതിയ എമിഗ്രേഷന്‍ ആക്ട് കൊണ്ടുവന്നതും ചൂഷണത്തിന് കാരണമാകുന്ന പല തീരുമാനങ്ങള്‍ ഒഴിവാക്കിയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെയായി മുഖം രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും കുറ്റപ്പെടുത്തുന്നു. എട്ടു വിഷയ മേഖലകൾ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് മൂന്നാം ലോക കേരള സഭ ചർച്ച. ജനപ്രതിനിധികളും പ്രവാസികളുമുൾപ്പെടെ ആകെ 351 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Eng­lish summary;Loka Ker­ala Sab­ha Approach Document

You may also like this video;

Exit mobile version