Site iconSite icon Janayugom Online

ഗായകൻ ബാദ്ഷായ്‌ക്ക് ലുക്കൗട്ട് നോട്ടീസ്

പ്രമുഖ റാപ്പറും ഗായകനുമായ ആദിത്യ പ്രതീക് സിങ് സിസോദിയ എന്ന ബാദ്ഷായ്‌ക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു. ബാദ്ഷായുടെ ഏറ്റവും പുതിയ ഗാനമായ തതീരി എന്ന വീഡിയോയിലെ ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ പേരിലാണ് നടപടി. സ്ത്രീകളെയും സ്കൂൾ വിദ്യാർത്ഥിനികളെയും മോശമായി ചിത്രീകരിച്ചുവെന്നും ഗാനത്തിലെ വരികളിൽ അശ്ലീലത നിറഞ്ഞുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഗായകനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

പഞ്ച്കുള സെക്ടർ 20ലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് ബാദ്ഷായ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗാനത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നതോടെ യുട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. മറ്റ് എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ ഗാനം അടിയന്തരമായി നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ അശ്ലീല രംഗങ്ങളിൽ അവതരിപ്പിച്ചതാണ് പ്രധാനമായും കേസെടുക്കാൻ കാരണമായത്.

മാർച്ച് ഒന്നിനാണ് ബാദ്ഷായും സിമ്രാൻ ജഗ്ലാനും ചേർന്ന് പാടിയ തതീരി എന്ന ഹരിയാൻവി ഹിപ് ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. ബാദ്ഷാ തന്നെയാണ് ഇതിന്റെ വരികൾ രചിച്ചത്. മഹി സന്ധു, ജോബൻ സന്ധു എന്നിവർ ചേർന്നാണ് വീഡിയോ സംവിധാനം ചെയ്തത്. പുറത്തിറങ്ങിയ ഉടൻ തന്നെ ഗാനത്തിലെ വരികളും രംഗങ്ങളും വിവാദമായിരുന്നു. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് വിവിധ സാമൂഹിക സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു.
മുമ്പും തന്റെ പാട്ടുകളിലെ വരികളുടെ പേരിൽ ബാദ്ഷാ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണത്തിനായി ബാദ്ഷായെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന. 

Exit mobile version