Site icon Janayugom Online

കൊല്ലം ജില്ലയിലെ റേഷന്‍ വിതരണത്തിലൂള്ള ലോറി കോണ്‍ട്രാക്ടര്‍മാരുടെ തര്‍ക്കം പരിഹരിച്ചു

G R anil

കൊല്ലം, പത്തനാപുരം താലൂക്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി റേഷന്‍ വിതരണത്തില്‍ നേരിട്ടിരുന്ന തടസ്സം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്റെ ഇടപെടല്‍ മൂലം പരിഹരിക്കപ്പെട്ടു. കിളികോല്ലൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ നിന്നും വാതില്‍പ്പടി വിതരണം നടത്തി വന്നിരുന്ന കോണ്‍ട്രാക്ടര്‍ പുറത്തുള്ള മറ്റു ലോറികളെ റേഷന്‍ വിതരണം ചെയ്യുന്നതില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്ന് പുറത്തുള്ള ലോറി ഉടമകളും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള തര്‍ക്കം റേഷന്‍ വിതരണം ഭാഗീകമായി തടസ്സപ്പെടാന്‍ കാരണമായി.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ട്രാക്ടറും പുറത്തുള്ള ലോറി ഉടമകമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍ എന്നിവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് പുറത്തുനിന്നുള്ള 11 ലോറികളെ തിങ്കളാഴ്ച മുതല്‍ റേഷന്‍ വിതരണത്തിന് അനുവദിക്കാമെന്ന് കോണ്‍ട്രാക്ടര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കപ്പെട്ടു. കൂടതെ ആവണിശ്വരം എഫ്.സി.ഐ ഗോഡൗണില്‍ അട്ടിക്കൂലി പ്രശ്നത്തില്‍ തൊഴിലാളികള്‍ ലോഡ് കയറ്റാന്‍ വിസമ്മതിച്ചതോടെ പുനലൂര്‍, പത്തനാപുരം ജില്ലകളിലെ റേഷന്‍ വിതരണം ഭാഗീകമായി തടസ്സപ്പെട്ടിരുന്നു. തിങ്കളാഴ്ച മുതല്‍ കരുനാഗപ്പള്ളി, മാവേലിക്കര ഡിപ്പോകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വിട്ടെടുക്കുന്നതിന് കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ എഫ്.സി.ഐ റീജിയണല്‍ മാനേജരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ റേഷന്‍ വിതരണം സാധാരണ നിലയിലാകുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Lor­ry con­trac­tors dis­pute over ration dis­tri­b­u­tion in Kol­lam dis­trict resolved

You may like this video also

Exit mobile version