Site iconSite icon Janayugom Online

എം എന്‍: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവ്; കാനം രാജേന്ദ്രന്‍

കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ എക്കാലവും തലയെടുപ്പോടെ നിൽക്കുന്ന പേരാണ് സ. എം എൻ ഗോവിന്ദൻ നായരുടേത്. അദ്ദേഹത്തിന്റെ 39-ാം ചരമദിനമാണ് ഇന്ന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവ്, സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളിവർഗ അവകാശ പോരാട്ടങ്ങളുടെ നായകൻ തുടങ്ങി ചരിത്രത്തിൽ അനന്യമായ സ്ഥാനമാണ് അദ്ദേഹത്തിന് ഉള്ളത്. സാമൂഹിക നീതിക്കു വേണ്ടിയുള്ള സന്ധിയില്ലാ സമരം നയിച്ച സാമൂഹിക പരിഷ്കർത്താവ്, ക്രാന്തദർശിയായ ഭരണാധികാരി അങ്ങനെ കടന്നുചെന്ന കർമ്മപഥങ്ങളിൽ എല്ലാം തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആദർശധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എം എൻ.

അടിസ്ഥാന വർഗത്തിന്റെ ദുരിതപൂർണമായ ജീവിതയാഥാർത്ഥ്യങ്ങളെ മനസിലാക്കിക്കൊണ്ടാണ് നന്നേ ചെറുപ്പത്തിൽ തന്നെ എംഎൻ പൊതുരംഗത്ത് കടന്നുവരുന്നത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബാലറ്റിലൂടെ അധികാരത്തിലേറിയപ്പോൾ 1957ലെ സിപിഐ മന്ത്രിസഭയുടെ ശില്പിയായിരുന്നു എംഎന്‍. കേരളത്തിന്റെ അടിസ്ഥാന വികസനത്തിലും സാമൂഹ്യ സൂചകങ്ങളുടെ ഉയർച്ചയിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനകീയ അടിത്തറ ഉറപ്പിക്കുന്നതിലും സിപിഐ മന്ത്രിസഭ വഹിച്ച പങ്ക് നിസ്തുലമാണ്.

1957ലെ സ്ഥാനാർത്ഥി നിർണയം മുതല്‍ വിജയം വരിക്കുന്നതിൽ വരെ അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ സംഘടനാ മികവ് പ്രകടമായിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ലക്ഷം വീട് പദ്ധതിയുടെയും കാർഷിക രംഗത്തെ സമഗ്ര പുരോഗതിയെ ലക്ഷ്യം വെച്ചുള്ള ആദ്യകാല വികസന പ്രവർത്തനങ്ങളുടെയും ഒക്കെ ചുക്കാൻ പിടിച്ചത് സഖാവായിരുന്നു.

എംഎൻ ഗോവിന്ദൻ നായരുടെ പേരിലുള്ള വയനാട് ജില്ലാ കൗൺസിൽ ഓഫിസിന് അദ്ദേഹത്തിന്റെ നാമം നൽകാനുള്ള തീരുമാനവും അദ്ദേഹത്തിന്റെ ചരമ ദിനമായ നവംബർ 27ന് തന്നെ പാർട്ടി ജില്ലാ കൗൺസിൽ ഓഫിസ് തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതും ഔചിത്യപൂർണമാണ്. ഈ സദ് ഉദ്യമത്തിന് വേണ്ടി പ്രവർത്തിച്ച വയനാട്ടിലെ സഖാക്കളെയും അവർക്ക് പൂർണമായ പിന്തുണ നൽകിയ ജനങ്ങളെയും പാർട്ടി സംസ്ഥാന കൗൺസിലിനു വേണ്ടി ഞാൻ അഭിവാദ്യം ചെയ്യുകയാണ്. വയനാട്ടിലെ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഇടമായി മാറാൻ പുതിയ ജില്ലാ കൗണ്‍സില്‍ ഓഫിസിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Eng­lish Sum­ma­ry: M N Govindan
You may also like this video

Exit mobile version