Site icon Janayugom Online

മഅദനി ആശുപത്രിയില്‍ തുടരുന്നു; യാത്ര തുടരാനാവില്ല

ചികിത്സയില്‍ തുടരുന്ന പിതാവിനെ കാണുന്നതിന് കോടതി അനുമതിയോടെ ബംഗളൂരുവിൽനിന്ന് തിരിച്ച പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നു. വൈകിട്ട് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅ്ദനിക്ക് അൻവാർശേരിയിലേക്കു തിരിച്ചിരുന്നു. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഡോക്ടര്‍മാരുടെ സംഘം എത്തി മഅദനിയെ പരിശോധിച്ചു. ഐസിയുവില്‍ നിന്ന് തൊട്ടടുത്ത നിരീക്ഷണ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കും. യാത്ര തുടരാന്‍ സാധിക്കുന്ന അവസ്ഥയിലല്ല മഅദനിയുടെ ആരോഗ്യനിലയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശാരീരിക അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് ഇപ്പോഴും രേഖപ്പെടുത്തുന്നത്.

സുപ്രീം കോടതി അനുമതിയോടെയാണ് 12 ദിവസത്തെ സന്ദര്‍ശനത്തിനായി അബ്ദുൾ നാസർ മഅ്ദനി വീട്ടിലേക്ക് പുറപ്പെട്ടത്. അടുത്ത മാസം ഏഴിന് തിരികെ ബംഗളൂരുവിലെത്തണം. 10 പൊലീസുകാരെയാണ് മഅ്ദനിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പൊലീസുകാര്‍ മഅ്ദനിക്കൊപ്പം ഫ്ലൈറ്റിലും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവുമാണ് കേരളത്തിലെത്തിയത്.

Eng­lish Sam­mury: PDP Leader Abdul Naz­er Madani remains in hos­pi­tal in Kochi

Exit mobile version