Site icon Janayugom Online

മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ ക്രിക്കറ്റ് താരം മഹാരാഷട്ര പൊലീസിന്റെ പിടിയില്‍

അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരത്തെ മഹാരാഷട്ര പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി ചേറ്റംകുന്ന് തയ്യിബാസില്‍ മുഹമ്മദ് ജാസിമിനെ (27)യാണ് മഹാരാഷട്രയില്‍ നിന്നെത്തിയ പൊലീസ് സംഘം ചേറ്റംകുന്നിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ വേരുകളുള്ള വന്‍ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജാസിമെന്നു പൊലീസ് പറഞ്ഞു.

മലയാളികളായ രണ്ടു യുവതികള്‍ ഉള്‍പ്പെടെ അഞ്ച് യുവതികളും ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്ട്ര പൊലീസ് സൂചന നല്‍കി. ഇവരില്‍ രണ്ടു പേര്‍ ഡാന്‍സ് ബാര്‍ നര്‍ത്തകികളാണെന്നും വിവരമുണ്ട്. ഡല്‍ഹിയിലും രത്‌നഗിരിയിലും നടന്ന റെയ്ഡില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രത്‌നഗിരി പൊലീസ് തലശേരിയിലെത്തിയത്. ജില്ലാ ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള യുവ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞു തലശേരിയിലെ കായിക ലോകം ഞെട്ടലിലാണ്.

ജാസിമിനെ അറസ്റ്റ് ചെയ്ത് തലശേരി ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചയുടന്‍ സ്റ്റേഷനിലെത്തിയ ഡല്‍ഹി സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. മഹാരാഷ്ട്ര രത്‌നഗിരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജാസിമിനെ അറസ്റ്റ് ചെയ്തത്. വാറണ്ടില്ലാതെയാണ് ജാസിമിനെ രത്‌നഗിരി പൊലീസ് പിടികൂടിയതെന്നായിരുന്നു സ്റ്റേഷനിലെത്തിയ ഡല്‍ഹി സ്വദേശിനിയുടെ ആരോപണം.

ഇതേ ആരോപണമുന്നയിച്ചു ചില കായിക പ്രേമികളും സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍, രത്‌നഗിരി പൊലീസ് രജിസ്റ്റന്‍ ചെയ്തു ക്രൈം നമ്പര്‍ 101/2022 എന്‍ഡിപിസി ആക്ട് കേസില്‍ മുഹമ്മദ് ജാസിം പ്രതിയാണെന്ന രേഖകള്‍ മഹാരാഷ്ട്ര പൊലീസ് കാണിച്ചതോടെ എല്ലാവരും പിന്മാറുകയായിരുന്നു. ജാസിമിനെ തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം ട്രാന്‍സിസ്റ്റ് വാറണ്ട് പ്രകാരം ടെയിന്‍മാര്‍ഗം രത്‌നഗിരിയിലേക്കു കൊണ്ടു പോകുകയായിരുന്നു.

Eng­lish sum­ma­ry; Maha­rash­tra police nab crick­eter linked to drug gang

You may also like this video;

Exit mobile version