മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു. രാജിക്കാര്യം വ്യക്തമാക്കി എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ വ്യക്തിഗത വിവരങ്ങള്‍ തിരുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് എന്നാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും അവര്‍ ലെഫ്റ്റ് ആയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘പുതിയ ഒരു അധ്യായം തുടങ്ങുന്നു’ എന്ന് വ്യക്തമാക്കിയാണ് സുഷ്മിത സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സുഷ്മിത തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നുത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു.
പതിനാറാം ലോക്‌സഭയില്‍ അസമിലെ സില്‍ചറില്‍ നിന്നുള്ള അംഗമായിരുന്നു സുഷ്മിത ദേവ്. മുതിര്‍ന്ന ബംഗാളി കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്. പാര്‍ലമെന്റ് അംഗവും ഇന്ത്യയുടെ കാബിനറ്റ് മന്ത്രിയുമായിരുന്നു സന്തോഷ് മോഹന്‍ ദേവ്. അസം നിയമസഭയിലെ സില്‍ചാര്‍ നിയമസഭാംഗമായ ബിതിക ദേവ് ആണ് മാതാവ്.
English Summary : mahila congress president sushmita dev resigned