Site iconSite icon Janayugom Online

സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആധുനിക മത്സ്യ സ്റ്റാളുകളുമായി മത്സ്യഫെഡ്

സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആധുനിക മത്സ്യസ്റ്റാളുകളുമായി മത്സ്യഫെഡ്. മീൻ വ്യാപാരത്തിന് പുറമേ മത്സ്യഫെഡിന്റെ മൂല്യവർധിത മത്സ്യ ഉത്പന്നങ്ങളും ഇതുവഴി വിൽപ്പന നടത്തും.

സ്റ്റാളിന് ആവശ്യമായ സ്ഥല സൗകര്യം സഹകരണ സംഘങ്ങൾ ലഭ്യമാക്കും. എംഎൽഎമാർ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തും. സർക്കാർ സ്ഥാപനങ്ങളുടെ വിവിധതരം ഉത്പന്നങ്ങൾക്കും ഇവിടെ വിപണനത്തിന് അവസരമൊരുക്കും. ഒരുവർഷത്തിനുളളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മത്സ്യഫെഡ് ജനറൽ മാനേജർ അനിൽ പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 108 ആധുനിക മത്സ്യ സ്റ്റാളുകളാണുള്ളത്. വിപണിയുടെ സാധ്യത പരിഗണിച്ചായിരിക്കും സ്ഥലങ്ങൾ തീരുമാനിക്കുന്നത്. വില്പനയ്ക്ക് സാധ്യതയുള്ള കേന്ദ്രങ്ങളിൽ സ്റ്റാളുകളുടെ എണ്ണം വർധിപ്പിക്കും. കയറ്റുമതി സാധ്യത ഉൾപ്പെടെയുള്ള ലക്ഷ്യം മുന്നിൽക്കണ്ട് മൂല്യവർധിത മത്സ്യ ഉത്പന്നങ്ങൾ വിപണിയിലിറക്കാനും പദ്ധതി തയ്യാറായിട്ടുണ്ട്. മത്സ്യസ്റ്റാളുകളുടെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നത് ഉൾനാടൻ മത്സ്യകൃഷിയ്ക്ക് ഗുണം ചെയ്യും. മത്സ്യഫെഡ് ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ പുതിയ പ്ലാന്റുകളും സ്ഥാപിക്കും.

നിലവിലുള്ള വിഭവങ്ങളുടെ ഉത്പാദനവും വിപണനവും വർധിപ്പിക്കുന്നതിന് പുറമേ ജനപ്രിയ ഉത്പന്നങ്ങളും മനസ്സിലാക്കി വിപണിയിലെത്തിക്കും. ഉത്പന്നങ്ങൾ മത്സ്യഫെഡിന്റെ സ്റ്റാളുകളിലൂടെയും തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലൂടെയുമാകും ലഭ്യമാകുന്നത്. മത്സ്യഫെഡിന് നിലവിൽ എറണാകുളത്ത് മാത്രമാണ് ഐസ് ആൻഡ് ഫ്രീസിങ് പ്ലാന്റ് ഉള്ളത്. ഇതിന് പുറമേ ചെങ്ങന്നൂരും മലബാർ മേഖലയിലും പുതിയ പ്ലാന്റ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഹിറ്റായ ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച’ മൊബൈൽ ഫിഷ് മാർട്ട് വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ പറഞ്ഞു. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തീരദേശ ജില്ലകളിലായിരിക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. പദ്ധതികൾ പൂർത്തിയാകുമ്പോൾ 1000 തൊഴിൽ അവസരങ്ങളാണ് ഉണ്ടാവുക. മത്സ്യം ശേഖരിച്ച് വെക്കുന്നതിനുള്ള സൗകര്യവും വിവിധ ജില്ലകളിലെ ഹാർബറുകളിലായി ഒരുക്കുന്നുണ്ട്.

വിഴിഞ്ഞം, നീണ്ടകരം, ശക്തികുളങ്ങര, വാടി, ആലപ്പുഴ കരുവാറ്റ, വളഞ്ഞവഴി, മുനമ്പം, കോഴിക്കോട്, കൈപ്പമംഗലം, പൊന്നാനി എന്നിവിടങ്ങളിലാണ് ഈ സംവിധാനം. ഇതിലൂടെ ഒരു ദിവസവം 100 ടൺ മത്സ്യം വിൽക്കാനും 100 ടൺ സ്റ്റോക്ക് ചെയ്യാനും കഴിയും. ഇതിലൂടെ തൊഴിലാളികൾക്ക് ന്യായമായ വില ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം. മത്സ്യം ശേഖരിച്ച് വെക്കുന്നതിനുള്ള സൗകര്യവും വിവിധ ജില്ലകളിലെ ഹാർബറുകളില്‍ ഒരുക്കുന്നുണ്ട്. വിഴിഞ്ഞം, നീണ്ടകരം, ശക്തികുളങ്ങര, വാടി, ആലപ്പുഴ കരുവാറ്റ, വളഞ്ഞവഴി, മുനമ്പം, കോഴിക്കോട്, കൈപ്പമംഗലം, പൊന്നാനി എന്നിവിടങ്ങളിലാണ് ഈ സംവിധാനം.

eng­lish summary;Maltsyafed with mod­ern fish stalls in all the assem­bly con­stituen­cies in the state

you may also like this video;

Exit mobile version