Site icon Janayugom Online

വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടാണ് ബിജെപിക്ക് വിജയം നേടാനായതെന്ന് മമത

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയിച്ചത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒപ്പമുള്ളതുകൊണ്ടും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടുമാണെന്ന് മമത ബാനര്‍ജി. ബിജെപിയുടെ വിജയം അവരുടെ ജനപ്രീതിയിലേക്കല്ല പകരം വോട്ടെണ്ണലിലെ ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് മമതയുടെ വിമര്‍ശനം. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടാന്‍ കരുത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടെ കോണ്‍ഗ്രസിനേയും ചേര്‍ക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ രാഷ്ട്രീയമായി എതിരിടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിനെ ഇനിയും ആശ്രയിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. കോണ്‍ഗ്രസ് ഒരു കാലത്ത് സംഘടനാ പ്രവര്‍ത്തനം കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് അതിനൊന്നും യാതൊരു താല്‍പ്പര്യവുമില്ല. അവരുടെ വിശ്വാസ്യത തന്നെ ജനങ്ങള്‍ക്കുമുന്നില്‍ നഷ്ടമായിരിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഈ വിശാല ലക്ഷ്യത്തിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.

Eng­lish sum­ma­ry; Mama­ta Baner­jee said the BJP had won the elec­tion because it was able to manip­u­late the vot­ing machines

You may also like this video;

Exit mobile version